കൊച്ചി: വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ കേരളത്തിലെ ഭൂരിപക്ഷ പിന്നാക്ക വിഭാഗങ്ങൾ ഇല്ലാതാവുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി വൈദികയോഗം കണയന്നൂർ യൂണിയൻ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ പദവിയും വോട്ടുബാങ്കിന്റെ ബലവും കൊണ്ട് ഒരുവിഭാഗം തടിച്ചുകൊഴുക്കുകയാണ്. പാർട്ടിക്ക് വോട്ടു ചെയ്യുന്ന കാലം കഴിഞ്ഞു. ജാതിക്കും മതത്തിനുമാണ് വോട്ട്. ആശങ്കാജനകമാം വിധം പിന്നാക്കക്കാരുടെ ജനസംഖ്യ കുറയുകയാണ്. ജനസംഖ്യയുടെ മൂന്നിലൊന്ന് ഉണ്ടെന്ന് പറയുന്ന ഈഴവ സമുദായത്തിന് എത്ര എം.എൽ.എമാരുണ്ടെന്ന് പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും. മതേതരത്വം പൊളിഞ്ഞുവീഴുമെന്ന ഭയത്താൽ പാർലമെന്റിലും നിയമസഭയിലും സ്വന്തം ആൾക്കാർ പോലും നമ്മുടെ ആവശ്യം ഉന്നയിക്കില്ല. ഗുരുദേവന്റെ നാണയമിറക്കാനും കൃതികളുടെ വിവർത്തനം ചെയ്യിക്കാനും വേറെ ആളുകൾ വേണ്ടിവന്നു. ഗുരുദേവന്റെ ജന്മനാട്ടിൽ ഗുരുദർശനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാരുകൾ തയ്യാറല്ല. പക്ഷേ, കർണ്ണാടക സർക്കാർ വർഷങ്ങൾക്ക് മുമ്പേ അത് ചെയ്തു.
മതേതരത്വത്തിന് വേണ്ടി വാദിക്കാൻ ഹിന്ദുക്കൾ മാത്രമേയുള്ളൂ. നിലയ്ക്കലിൽ പള്ളി പണിയാനും ബാബ്‌റി മസ്ജിദിനും വേണ്ടി പ്രമേയം പാസാക്കിയവരാണ് നമ്മൾ. പക്ഷേ, നമുക്ക് വേണ്ടി മതേതരത്വം പറയാൻ ആരും മുന്നോട്ട് വരില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ
ഭദ്രദീപപ്രകാശനം
നിർവഹിച്ചു. വൈദികയോഗം പ്രസിഡന്റ് ശ്രീകുമാർ ശാന്തിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യോഗം കൗൺസിലർ പി.ടി. മന്മഥൻ മുഖ്യപ്രഭാഷണം നടത്തി. സ്പൈസസ് ബോർഡ് ചെയർമാനും യോഗം കൗൺസിലറുമായ എ.ജി. തങ്കപ്പൻ വൈദികരെ ആദരിച്ചു.
കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ചികിത്സാസഹായം വിതരണം ചെയ്തു.
നാരായണപ്രസാദ് ശാന്തി (ശിവഗിരിമഠം), വൈദികയോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തി, സംസ്ഥാന സെക്രട്ടറി പി.വി. ഷാജി ശാന്തി, കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, വൈസ് ചെയർമാൻ വിജയൻ പടമുഗൾ, വൈദികയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ജോഷി ശാന്തി കാക്കനാട്, ജോ. സെക്രട്ടറി സന്തോഷ് ശാന്തി, യൂണിയൻ ജോ. സെക്രട്ടറി മുരളി ശാന്തി എന്നിവർ സംസാരിച്ചു. വൈദികയോഗം സെക്രട്ടറി സി.പി. സനോജ് ശാന്തി സ്വാഗതവും വൈസ് പ്രസിഡന്റ് പി.പി. സജീവൻ ശാന്തി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |