കൊച്ചി: എസ്.എൻ.ഡി.പി യോഗത്തിനും തനിക്കുമെതിരായ അസംഖ്യം കേസുകൾക്ക് പിന്നിൽ സമുദായത്തെ തകർക്കാൻ നടക്കുന്നവരാണെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പൂത്തോട്ട ശ്രീനാരായണ വല്ലഭക്ഷേത്രത്തിൽ 'ശ്രീനാരായണ വല്ലഭ ഭവനം പദ്ധതി"യുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതിയിലും കമ്പനി ലാ ബോർഡിലും കൊല്ലത്തെ മുൻസിഫ്, മജിസ്ട്രേറ്റ് കോടതികളിലും കേസുകളോടു കേസാണ്. വണ്ടിക്കൂലിക്ക് പോലും കാശില്ലാത്തവരാണ് വാദികൾ. പണം മുടക്കുന്നത് വെളിച്ചത്തുവരാൻ ഭയക്കുന്ന കറുത്ത ശക്തികളാണ്. യോഗം പിരിച്ചുവിട്ട് റിസീവറെ വയ്ക്കണമെന്ന് പറയുന്നവരുടെ സമുദായസ്നേഹം എത്രത്തോളമുണ്ടെന്ന് പറയാതിരിക്കുകയാണ് നല്ലത്.
എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ച് പൊതുയോഗം നടത്തണമെന്നാണ് വാദം. ഒരു യൂണിയൻ പൊതുയോഗം പോലും ഇപ്രകാരം നടത്താനാവില്ല. 32 ലക്ഷം അംഗങ്ങൾക്ക് പൊതുയോഗ നോട്ടീസ് അയയ്ക്കണമെങ്കിൽ പോലും കോടികൾ ചെലവാകും.
യോഗം നോൺ പ്രോഫിറ്റ് കമ്പനിയായതിനാൽ പ്രോക്സി വോട്ടും സാദ്ധ്യമല്ല. അംഗങ്ങൾ നേരിൽത്തന്നെ ഹാജരാകണം.
46 വർഷം മുമ്പ് 60,000 അംഗങ്ങളുള്ളപ്പോൾ ഇന്ത്യാ ഗവൺമെന്റാണ് 100 പേർക്ക് ഒരാൾ എന്ന മട്ടിൽ പ്രാതിനിദ്ധ്യ വോട്ടിന് അനുമതി നൽകിയത്. അംഗത്വം 12 ലക്ഷം ആയപ്പോൾ 200ൽ ഒന്നെന്ന് ആക്കാൻ മുന്നിൽ നിന്ന ആൾ ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്ന മുൻപ്രസിഡന്റ് സി.കെ. വിദ്യാസാഗറാണ്. പ്രാതിനിദ്ധ്യവോട്ടിന് അനുമതി നൽകാൻ സർക്കാരിന് അധികാരമുണ്ട്. ഇത് മറച്ചുവച്ച് തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുകയാണ് ചിലർ. അതിനാണ് കേസും കൂട്ടവുമായി നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ക്ഷേത്രസമ്പത്ത് ജനക്ഷേമത്തിന്
ഉപയോഗിക്കണം
ക്ഷേത്രങ്ങളിൽ സ്വർണ്ണക്കൊടിമരവും ആനക്കാെട്ടിലും പണിത് ആർഭാടം കാണിക്കാതെ ഭക്തർ സമർപ്പിക്കുന്ന സമ്പത്ത് ജനക്ഷേമത്തിനായി വിനിയോഗിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ദൈവങ്ങൾക്ക് വിശപ്പില്ല, ഭക്തർക്കുണ്ട്. ഭക്തർ സമർപ്പിക്കുന്ന സമ്പത്തുകൊണ്ട് പാവങ്ങളുടെ കണ്ണീരൊപ്പാനായാൽ ഭഗവാന് അതിൽപ്പരം തൃപ്തി വേറെയില്ല.
താൻ പ്രസിഡന്റായ കണിച്ചുകുളങ്ങര ദേവസ്വം വരുമാനത്തിന്റെ സിംഹഭാഗവും ജനക്ഷേമത്തിനായി വിനിയോഗിക്കുകയാണ്. കൊവിഡ് കാലത്ത് ഒന്നരക്കോടി രൂപയാണ് വിതരണം ചെയ്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യോഗത്തിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം പ്രകാശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |