അടിമാലി: വോട്ടുബാങ്കിന് വേണ്ടി കേരളത്തിലെ ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങൾക്ക് ന്യൂനപക്ഷമെന്ന പേരിൽ സർക്കാർ ആനുകൂല്യങ്ങൾ ഇടതുവലത് മുന്നണികൾ വാരിക്കോരി നൽകുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ന്യൂനപക്ഷ സമുദായത്തെ നിർണയിക്കേണ്ടത് സംസ്ഥാന അടിസ്ഥാനത്തിലാകണമെന്നും അടിമാലിയിൽ നടന്ന യൂത്ത് മൂവ്‌മെന്റ് ഇടുക്കി ജില്ലാ ദ്വിദിന ക്യാമ്പ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. സംസ്ഥാനം തിരിച്ചുള്ള ന്യൂനപക്ഷ കണക്കെടുത്താൽ ഹിന്ദുക്കളാകും ന്യൂനപക്ഷം. ജാതി പറയാൻ പാടില്ലാത്തവനാണ് ഈഴവനെന്ന് നമ്മളെ പറഞ്ഞ് പഠിപ്പിച്ചിരിക്കുകയാണ്. ജാതിയുടെ പേരിൽ ഇവിടെ രാഷ്ട്രീയ പാർട്ടികൾ വരെയുണ്ട്. അവർക്ക് വോട്ട് ചെയ്യേണ്ട ഗതികേടിലാണ് നമ്മൾ. ആദർശ രാഷ്ട്രീയം മരിച്ച് അവസരവാദ രാഷ്ട്രീയം നിലനിൽക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചടങ്ങിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി പ്രസിഡന്റ് പച്ചയിൽ സന്ദീപ്, കേന്ദ്ര സമിതി സെക്രട്ടറി രാജേഷ് നെടുമങ്ങാട് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പ് രക്ഷാധികാരി എം.ബി. ശ്രീകുമാർ ക്യാമ്പ് സന്ദേശവും യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ സംഘടനാ സന്ദേശവും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |