ഈ കേരള മോഡൽ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് മുഖ്യമന്ത്രി
കോട്ടയം: നാട്ടുകാരുടെ ആഹ്ലാദാരവങ്ങൾക്കിടയിൽ വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സിൽ നിന്നുള്ള ആദ്യ റീൽ പേപ്പർ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. പൂട്ടിയ പൊതുമേഖലാസ്ഥാപനം തുറക്കുക അസാദ്ധ്യമെന്ന പതിവ് തെറ്റിച്ച് സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയിൽ ന്യൂസ് പ്രിന്റ് ഫാക്ടറി പ്രവർത്തനമാരംഭിക്കുന്നതിന് സാക്ഷിയാകാൻ ആയിരങ്ങളാണ് എത്തിയത്. പുതിയ ലോഗോ പ്രകാശനവും ഫാക്ടറി സ്വിച്ച് ഓണും മുഖ്യമന്ത്രി നിർവഹിച്ചു.
ഈ കേരള മോഡൽ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും രാജ്യത്തിന് അഭിമാനിക്കാനാവുന്ന പൊതുമേഖലയിലെ ഒന്നാമത്തെ അച്ചടിശാലയായി കെ.പി.പി.എല്ലിനെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളൂർ എച്ച്.എൻ.എൽ അടച്ചു പൂട്ടാൻ കേന്ദ്രം തീരുമാനിച്ചു. നാടൊന്നാകെ എതിർപ്പുമായി രംഗത്തെത്തുകയും തുറന്നു പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് സർക്കാരിന് കരുത്തു പകർന്നത്. എങ്ങനെയാണ് ഒരു സ്ഥാപനം പൂട്ടാതെ സംരക്ഷിക്കേണ്ടതെന്ന പുതു ചരിത്രമെഴുതിയ വ്യവസായ മുന്നേറ്റത്തിലെ നാഴികക്കല്ലാണ് കെ.പി.പി.എൽ. കാലത്തിനൊത്ത് ഉയരാൻ തൊഴിലാളികളടക്കം എല്ലാവരും തയ്യാറാകണം. അഞ്ചു മാസം കൊണ്ട് കെ.പി.പി.എല്ലിൽ നിന്ന് പേപ്പർ ഇറക്കിയത് അർപ്പണബോധമുള്ള ജീവനക്കാരാണ്. രാഷ്ട്രീയത്തിനതീതമായി എല്ലാ തൊഴിലാളി സംഘടനകളുടെയും നേതാക്കളുടെയും പിന്തുണയുണ്ടായി. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്ര ശേഖരൻ എന്നിവരുടെ പേര് മുഖ്യമന്ത്രി എടുത്തു പറഞ്ഞു. വ്യവസായ മേഖല കാലാനുസൃതമായി നവീകരിക്കാനാണ് സർക്കാർ നീക്കം. കെടുകാര്യസ്ഥത മൂലം നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നികുതിപ്പണം നിർലോഭം കൊടുക്കില്ല. മാനേജ്മെന്റും ജീവനക്കാരും ഒന്നിച്ചു പരിശ്രമിച്ച് 41 പൊതുമേഖലാസ്ഥാപനങ്ങളെയും ലാഭത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എം.പി മാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, എം.എൽ.എമാരായ മോൻസ് ജോസഫ്, സി.കെ. ആശ എന്നിവരും സംസാരിച്ചു. കെ.പി.പി.എൽ ചെയർമാൻ എ.പി. മുഹമ്മദ് ഹനീഷ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |