തിരുവനന്തപുരം: പ്രമുഖ നയതന്ത്രജ്ഞനും നെതർലൻഡ്സിലെ മുൻ ഇന്ത്യൻ അംബാസഡറും രാഷ്ട്രപതിയുടെ മുൻ പ്രസ് സെക്രട്ടറിയുമായ വേണു രാജാമണിയെ വിദേശരാജ്യങ്ങളിൽ നിന്നുള്ള സഹായങ്ങളും മറ്റും ഏകോപിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി ചീഫ്സെക്രട്ടറി റാങ്കിൽ ഡൽഹിയിൽ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പാർട്ട്ടൈമായി ഒരു വർഷത്തേക്കാണ് കരാറടിസ്ഥാനത്തിൽ നിയമനം. ഒരു ലക്ഷം രൂപയാണ് പ്രതിമാസ ഓണറേറിയം.
ലോകമെമ്പാടുമുള്ള വിദേശ മലയാളികളുടെ പൊതുവായ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിന്റെയും വിവിധ നയതന്ത്ര മിഷനുകളുടെയും ശ്രദ്ധയിൽപ്പെടുത്തി സമയബന്ധിതമായി പരിഹാരം കാണുകയാണ് ചുമതല. വിദേശ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനസർക്കാരിനുള്ള സഹായങ്ങൾ ഏകോപിപ്പിക്കൽ, കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായുള്ള ബന്ധം ഏകോപിപ്പിക്കൽ തുടങ്ങിയവയുമുണ്ട്. 1986 ബാച്ച് ഇന്ത്യൻ വിദേശകാര്യ സർവ്വീസ് ഉദ്യോഗസ്ഥനായിരുന്ന വേണു രാജാമണി തിരുവനന്തപുരം സ്വദേശിയാണ്. പ്രണബ് മുഖർജി രാഷ്ട്രപതിയായിരിക്കെയാണ് രാഷ്ട്രപതിഭവനിൽ പ്രസ് സെക്രട്ടറിയായത്. നിലവിൽ ഹരിയാന ഒ.പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി പ്രൊഫസറായ വേണു ,അതിന് പുറമേയാണ് പുതിയ ചുമതലയും നിർവ്വഹിക്കുക. ഐ.എഫ്.എസിൽ എത്തും മുമ്പ് പത്രപ്രവർത്തകനായിരുന്നു
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ പല വിദേശ രാജ്യങ്ങളിലെയും എംബസികളുമായും മറ്റും ബന്ധപ്പെടേണ്ടതായി വരുമെന്നും, അതിനായി വിദേശത്ത് അംബാസഡറായിരുന്ന ഒരു നയതന്ത്ര പ്രതിനിധിയുടെ സേവനം നല്ലതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |