തിരുവനന്തപുരം: സർക്കാരിന്റെ ഓഫീസർ ഒൺ സ്പെഷ്യൽ ഡ്യൂട്ടി എന്ന നിലയിൽ ഡൽഹിയിൽ വേണു രാജാമണിയുടേത് നിർണായക ഇടപെടലുകളാണെന്ന് സംസ്ഥാന പൊതുഭരണ വകുപ്പിന്റെ വിശദീകരണം. വേണു രാജാമണിയുടെ ചുമതലകൾ എന്താണെന്ന് അറിയില്ലെന്ന് നോർക്ക വകുപ്പ് വിവരാവകാശ നിയമപ്രകാരമുള്ള കത്തിന് മറുപടി നൽകിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ കരുനാഗപ്പള്ളി സ്വദേശി വിഷ്ണു പ്രതാപിന് നൽകിയ മറുപടിയിലാണ് വിശദീകരണം.
ചുമതലയേറ്റയുടൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തി പ്രവാസിക്ഷേമ പദ്ധതികൾ സംസ്ഥാനത്തിന്റെ പരിഗണനയിലെത്തിച്ചു. കൊവിഡ് കാലത്ത് പ്രവാസികൾ നേരിട്ട ബുദ്ധിമുട്ടുകളിലടക്കം പ്രവാസികാര്യ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടലിന് പരിശ്രമിച്ചു. ലോക കേരളസഭയുടെ തീരുമാനങ്ങളും പ്രവാസി കാര്യമന്ത്രാലയത്തെ ബോധിപ്പിച്ചു. നൈപുണ്യ തൊഴിലാളികൾക്ക് വിവിധ രാജ്യങ്ങളിൽ അവസരമൊരുക്കാൻ പ്രയത്നിച്ചു.
യുക്രെയിനിൽ മലയാളി വിദ്യാർത്ഥികൾ കുടുങ്ങിയപ്പോൾ, വിദേശമന്ത്രാലയവുമായി നിരന്തരം ഇടപെട്ട് ഏറ്റവും പുതിയ വിവരങ്ങൾ മുഖ്യമന്ത്രിക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കി. വിയറ്റ്നാം, നെതർലൻഡ്സ്, അമേരിക്ക, ജപ്പാൻ, ജർമനി, സ്വിറ്റ്സർലൻഡ്, നോർവേ, യു.കെ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി ആശയവിനിമയം ശക്തിപ്പെടുത്താനുള്ള ഇടപെടലുകൾ നടത്തിയെന്നും പൊതുഭരണവകുപ്പ് വിശദീകരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |