കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ കോടതിയിൽ കുറ്റംസമ്മതിച്ച ഒന്നാംപ്രതി കണ്ണൂർ തയ്യിൽ ബിദുൽ ഹിലാൽ വീട്ടിൽ തടിയന്റവിട നസീർ, അഞ്ചാംപ്രതി പെരുമ്പാവൂർ ഫയർസ്റ്റേഷന് പടിഞ്ഞാറുവശം പുതുക്കാടൻവീട്ടിൽ സാബിർ ബുഹാരി എന്നിവർക്ക് ഏഴുവർഷം കഠിനതടവും 2.35 ലക്ഷംരൂപ പിഴയും ഏഴാംപ്രതി വടക്കൻപറവൂർ മക്കാനിഭാഗം ചിറ്റാറ്റുകര കിഴക്കേത്തോപ്പിൽ വീട്ടിൽ താജുദ്ദീന് ആറുവർഷം കഠിനതടവും 1.60 ലക്ഷംരൂപ പിഴയും ശിക്ഷവിധിച്ചു. എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയാണ് ശിക്ഷവിധിച്ചത്.
മൂവർക്കും വിവിധ വകുപ്പുകളിലായി 35വർഷത്തിലേറെ തടവുശിക്ഷ വിധിച്ചെങ്കിലും ശിക്ഷഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാലാണ് ശിക്ഷാകാലാവധി യഥാക്രമം ഏഴും ആറും വർഷമായി കുറഞ്ഞത്. പ്രതികൾ റിമാൻഡിൽ കഴിഞ്ഞ കാലയളവ് ശിക്ഷയിൽ ഇളവുചെയ്യാമെന്ന് വിധിയിൽ പറയുന്നു. ഇതിനകം തടിയന്റവിട നസീർ 12 വർഷവും സാബിൽ ബുഹാരി 10 വർഷവും താജുദ്ദീൻ എട്ടുവർഷവും തടവുശിക്ഷ അനുഭവിച്ച സാഹചര്യത്തിൽ കേസിൽ കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടി വരില്ല. ബംഗളൂരു സ്ഫോടനക്കേസിലടക്കം മൂന്നുപേരും പ്രതികളായതിനാൽ ജയിലിൽനിന്ന് പുറത്തിറങ്ങാനാവില്ല.
കേസിൽ വിചാരണ തുടങ്ങാനുള്ള നടപടികൾക്കിടെയാണ് പ്രതികൾ കുറ്റംസമ്മതിച്ച് ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറായത്. നേരത്തെ മറ്റൊരുപ്രതി നോർത്ത് പറവൂർ വെടിമറ സ്വദേശി കെ.എ. അനൂബ് കുറ്റംസമ്മതിച്ച് ശിക്ഷ ഏറ്റുവാങ്ങിയിരുന്നു. ആറുവർഷമായിരുന്നു ഇയാൾക്ക് വിധിച്ച ശിക്ഷ. 2021 ജൂലായിൽ വിധി പറയുമ്പോൾ അനൂബ് അഞ്ചുവർഷം തടവുശിക്ഷ പൂർത്തിയാക്കിയിരുന്നു.
2005 സെപ്തംബർ ഒമ്പതിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതിയായ അബ്ദുൾ നാസർ മഅ്ദനിയെ ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ തമിഴ്‌നാട് സർക്കാരിന്റെ ബസ് കത്തിക്കുകയായിരുന്നു. എറണാകുളത്തുനിന്ന് സേലത്തേക്ക് പുറപ്പെട്ട ബസ് രാത്രി 9.30ന് തോക്കുചൂണ്ടി തട്ടിയെടുത്ത പ്രതികൾ യാത്രക്കാരെ വഴിയിലിറക്കിയശേഷം കളമശേരി എച്ച്.എം.ടിക്ക് സമീപം കൊണ്ടുപോയി കത്തിച്ചു. മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനിയുൾപ്പെടെ 13 പ്രതികളാണ് കേസിലുള്ളത്. മറ്റു പ്രതികളുടെ വിചാരണ ഉടൻ തുടങ്ങും.
കുറ്റകൃത്യത്തിൽ ഏതെങ്കിലും നിരോധിക്കപ്പെട്ട സംഘടനയ്ക്ക് പങ്കുള്ളതായി കരുതുന്നില്ലെന്ന് എൻ.ഐ.എ കോടതി ജഡ്‌ജി കെ. കമനീസിന്റെ വിധിയിൽ പറയുന്നു. കുറ്റകൃത്യം ചെയ്യുമ്പോൾ പ്രതികൾക്ക് ചെറുപ്പമായിരുന്നു. കുടുംബ സാഹചര്യമുൾപ്പെടെ കണക്കിലെടുത്താണ് ശിക്ഷയെന്നും വിധിന്യായത്തിൽ വ്യക്തമാക്കി.
സർക്കാരിനെതിരെ യുദ്ധംചെയ്യാനുള്ള ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തീവ്രവാദ പ്രവർത്തനം, തീവ്രവാദ പ്രവർത്തനത്തിനുള്ള ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. പ്രതികൾ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചിരുന്ന തോക്ക് കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. 31 യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 2010ലാണ് കുറ്റപത്രം സമർപ്പിച്ചത്.
ദുരിതങ്ങൾ ഏറ്റുപറഞ്ഞ് പ്രതികൾ
ശിക്ഷാ ഇളവിന് അപേക്ഷിച്ചു
നിയമകാര്യ ലേഖകൻ
കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ ശിക്ഷവിധിക്കുന്നതിനുമുമ്പ് കുടുംബസാഹചര്യങ്ങളും തങ്ങൾ നേരിടുന്ന ദുരിതങ്ങളും ഏറ്റുപറഞ്ഞ് പ്രതികൾ ശിക്ഷാ ഇളവിനായി അപേക്ഷിച്ചു. ശിക്ഷ വിധിക്കുന്നതിനുമുമ്പ് മൂന്ന് പ്രതികളോടും എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞിരുന്നു.
12 വർഷമായി ജയിലിൽ കഴിയുന്ന തനിക്ക് കുടുംബാംഗങ്ങളുമായി ഇടപഴകാൻ കഴിയാതായിട്ട് വർഷങ്ങളായെന്ന് തടിയന്റവിട നസീർ വ്യക്തമാക്കി. രോഗബാധിതയായ അമ്മയെ നോക്കാൻ ആരുമില്ലെന്നും കുട്ടികളുടെകാര്യം നോക്കാനോ പിതാവെന്ന നിലയിൽ അവരോടുള്ള കടമ നിർവഹിക്കാനോ കഴിയുന്നില്ലെന്നും തടിയന്റവിട നസീർ പറഞ്ഞു. കുറഞ്ഞശിക്ഷ നൽകണമെന്നും അപേക്ഷിച്ചു.
ഹൃദയാഘാതത്തെത്തുടർന്ന് മൂന്നുവർഷമായി ചികിത്സയിലാണെന്ന് സാബിർ ബുഹാരി വ്യക്തമാക്കി. ആൻജിയോപ്ളാസ്റ്റിക്ക് സാബിർ വിധേയനായിട്ടുണ്ടെന്നും കോടതിയിൽ പറഞ്ഞു. 75 വയസുള്ള പിതാവും ഹൃദ്റോഗിയാണ്. 70 വയസുള്ള അമ്മയെയും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബത്തെയും പോറ്റുന്നത് പിതാവാണ്. അദ്ദേഹത്തിന് ഏറെക്കാലം കുടുംബം നോക്കാനാവില്ലെന്നും സാബിർ വ്യക്തമാക്കി. മാതാപിതാക്കൾ മരിച്ചുപോയെന്നും ഭാര്യയും പെൺമക്കളുമുള്ള കുടുംബം നോക്കേണ്ട ഉത്തരവാദിത്വം തനിക്കാണെന്നും ഏഴാംപ്രതി താജുദ്ദീൻ വിശദീകരിച്ചു. പരമാവധി കുറഞ്ഞശിക്ഷ നൽകണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |