തൃശൂർ: വെറ്ററിനറി സർവകലാശാല മണ്ണുത്തി കാമ്പസിൽ ഫാംതൊഴിലാളികളുടെ മിന്നൽപ്പണിമുടക്കിനെ തുടർന്ന് 20,000ത്തോളം മിണ്ടാപ്രാണികളുടെ പരിപാലനം ഏറ്റെടുത്ത് ഡോക്ടർമാരും ജീവനക്കാരും വിദ്യാർത്ഥികളും.
അച്ചടക്കരാഹിത്യത്തിന് ലൈവ്‌സ്റ്റോക്ക് ഫാമിലെ ഡെയറി യൂണിറ്റിൽ നിന്ന് ഒരു ജീവനക്കാരനെ തീറ്റപ്പുൽക്കൃഷിയുടെ ഫോഡർ യൂണിറ്റിലേക്ക് മാറ്റിയതാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. തുടർന്ന് കാമ്പസിലെ എട്ടോളം ഫാമുകളിലെ 170 ഓളം സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി തൊഴിലാളികൾ നോട്ടീസ് നൽകാതെ സമരത്തിനിറങ്ങി. അന്വേഷണകമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എട്ടിനാണ് തൊഴിലാളിയെ മാറ്റിയത്. ഒമ്പതു മുതൽ സമരം തുടങ്ങി.
റൊട്ടേഷൻ അടിസ്ഥാനത്തിലുള്ള ജോലി ചെയ്യാൻ തൊഴിലാളി തയ്യാറാകാത്തതിനെത്തുടർന്നാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. കറക്കുന്ന പാൽ വാഹനത്തിലേക്ക് രണ്ടു പേരാണ് കയറ്റാറുള്ളത്. ഡ്രൈവറെ കൂടാതെ മിൽക്കിംഗ് ഷെഡിലെ തൊഴിലാളിയും സഹായിച്ചെങ്കിലേ 40 ലിറ്റർ കാൻ കയറ്റാനാകൂ. ഇപ്രകാരം വർഷങ്ങളായി തുടരുന്ന ജോലി ചട്ടപ്രകാരം താൻ ചെയ്യേണ്ടതില്ലെന്ന് തൊഴിലാളി ശഠിച്ചതിനെ തുടർന്നാണ് അന്വേഷണവും നടപടിയും.
എസ്മ പ്രയോഗിക്കുമെന്ന് അധികൃതർ
ആട്, കോഴി, പന്നി, പശു തുടങ്ങി അവശ്യ വിഭാഗത്തിൽ നടത്തുന്ന സമരത്തിന് മുൻകൂർ നോട്ടീസ് നൽകേണ്ടതുണ്ട്. ഇല്ലെങ്കിൽ എസ്മ പ്രകാരം നടപടിയെടുക്കുമെന്ന് കാട്ടി സർവകലാശാലാ അധികൃതർ തൊഴിലാളികൾക്ക് മെമ്മോ നൽകി. തുടർന്ന് 30 ഓളം പേർ ഇന്നലെ ജോലിയിൽ പ്രവേശിച്ചു. 10 തൊഴിലാളികളിൽ കൂടുതൽ പേർ മിന്നൽപ്പണിമുടക്ക് നടത്തിയാൽ ഒരു ദിവസത്തെ പണിമുടക്കിന് എട്ട് ദിവസത്തെ വേതനം കുറയ്ക്കാനും നിയമമുണ്ട്. ഇക്കാര്യം കാണിച്ചും മെമ്മോ നൽകിയിട്ടുണ്ട്.
സർവകലാശാലയിലെ സയന്റിഫിക്, ഫാം ജീവനക്കാരും വിദ്യാർത്ഥികളും ചേർന്ന് നാല് ദിവസവും പാൽ കറന്നു. വെള്ളവും തീറ്റയും കൊടുത്തു. മൃഗങ്ങളുടെ അടിസ്ഥാനകാര്യങ്ങളിൽ വീഴ്ചവരാതെ നോക്കി.
- ഡോ. ശ്യാംമോഹൻ, വെറ്ററിനറി സർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |