തൃശൂർ: തൃശൂർ പൂരത്തിന് മേളം മുറുകിയാൽ 87കാരനായ വിദ്യാധരന് ഇരിക്കപ്പൊറുതിയില്ല. തന്നെക്കാൾ 13 'വയസ്' മൂപ്പുള്ള വിദേശ നിർമ്മിത റാലി സൈക്കിളിനെ തൊട്ടുതലോടും, തേച്ചു മിനുക്കും. അതിൽക്കയറി ഒരിക്കൽക്കൂടി അരിമ്പൂരിൽ നിന്ന് 10 കിലോമീറ്ററപ്പുറമുള്ള പൂരം നഗരിയിലെത്തണമെന്നാണ് മോഹം. പക്ഷേ, പ്രായാധിക്യം കാരണം വീട്ടുകാർ സമ്മതിക്കുന്നില്ല. എങ്കിലും സൈക്കിൾ ചവിട്ടിയെത്തി പൂരം കണ്ടതിന്റെ ഓർമ്മകൾ പൂത്തുലയുകയാണ്. എത്രയോകൊല്ലം ഈ 'റാലി'യിലേറിയാണ് കേരളവർമ്മ കോളേജ് മുൻ ജീവനക്കാരൻ കൂടിയായ അരിമ്പൂർ ആറാംകല്ല് ചാലപ്പിള്ളി വിദ്യാധരൻ പൂരക്കാഴ്ചകൾ കണ്ടുനടന്നത്.
നൂറ്റാണ്ട് പഴക്കമുണ്ട് സൈക്കിളിന്. 62 വർഷം മുമ്പ് അന്ന് കേരളവർമ്മ കോളേജിലെ പ്രൊഫസറും പിന്നീട് പ്രിൻസിപ്പലുമായ എൻ.ഡി. സുബ്രഹ്മണ്യനാണ് വിദ്യാധരന് ഇത് സമ്മാനിച്ചത്. കൈയിലുണ്ടായിരുന്ന 200 രൂപ കവറിലാക്കി അദ്ദേഹത്തിന് നൽകിയെങ്കിലും സ്വീകരിച്ചില്ല. ആർക്കും വിൽക്കരുതെന്ന് മാത്രം ഓർമ്മിപ്പിച്ചു. അന്നുമുതൽ പൊന്നുപോലെ കൊണ്ടുനടക്കുകയാണ്. ഇന്നും പക്കാ കണ്ടീഷൻ.ഡൈനാമോപോലും മാറ്റിയിട്ടില്ല. ആകെ നഷ്ടമായത് ബെൽ മാത്രം. കോടതി ജീവനക്കാരിയായിരുന്ന ഭാരതിയാണ് വിദ്യാധരന്റെ ഭാര്യ. മക്കൾ: പ്രമീള, അനിത, ശിവകുമാർ.
അന്നുവേണം ലൈസൻസ്
സൈക്കിൾ ഓടിക്കണമെങ്കിൽ അന്ന് ലൈസൻസ് ആവശ്യമായിരുന്നു. വിദ്യാധരന് സൈക്കിൾ കൈമാറുമ്പോൾ വെള്ളപേപ്പറിൽ സെയിൽലെറ്റർ എഴുതിയാണ് പ്രൊഫസർ നൽകിയത്.
എന്റെ ജീവിതകാലം മുഴുവൻ ഈ സൈക്കിളും ഒപ്പമുണ്ടാകും.
- വിദ്യാധരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |