തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് വിഭാഗം കൈയോടെ പിടികൂടിയ കേസുകളുടെ എണ്ണത്തിൽ ഇക്കൊല്ലം റെക്കാഡ് വർദ്ധന. രജിസ്റ്റർ ചെയ്തത് 30 കേസുകൾ. 2018ൽ 16, 2019ൽ 17, 2020ൽ 24 എന്നിങ്ങനെയായിരുന്നു എണ്ണം. സെക്രട്ടേറിയറ്റിലെ പബ്ളിക് റിലേഷൻ വകുപ്പ് ആഡിയോ വീഡിയോ ഓഫീസർ, കേരള വാട്ടർ അതോറിറ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ, ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ, മലിനീകരണ നിയന്ത്റണബോർഡിലെ എൻജിനിയർ, പൊലീസ് ഇൻസ്‌പെക്ടർ, വെറ്ററിനറി ഡോക്ടർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ, സ്‌പെഷ്യൽ തഹസിൽദാർ തുടങ്ങി പ്യൂൺ വരെയുള്ള വിവിധ തസ്തികകളിൽപെട്ട 34 ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. പട്ടയ ഭൂമിയിലെ മരം മുറിയ്ക്കുന്നതിന് പാസ് അനുവദിക്കുന്നതിനായി ഇടുക്കി വട്ടവട വില്ലേജ് ഓഫീസർ വാങ്ങിയ ഒരു ലക്ഷം രൂപയാണ് വിജിലൻസ് ഈ വർഷം രജിസ്റ്റർ ചെയ്ത ട്രാപ്പ് കേസുകളിൽ ഏറ്റവും കൂടിയ കൈക്കൂലി തുക. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നൽകണമെന്ന് ജനങ്ങളോട് വിജിലൻസ് മേധാവി സുധേഷ് കുമാർ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |