കോട്ടയം: കൈക്കൂലി നൽകാത്തതിനാൽ മലിനീകരണ നിയന്ത്രണ ബോർഡ് ആറുവർഷത്തോളമായി തടഞ്ഞുവച്ചിരുന്ന നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് പാലായിലെ റബർ റിട്രെഡിംഗ് സ്ഥാപനമായ പി.ജെ. ട്രേഡിന്റെ ഉടമ ജോബിൻ സെബാസ്റ്റ്യന് കോട്ടയം വിജിലൻസ് രണ്ടുദിവസം കൊണ്ട് ലഭ്യമാക്കി. സർട്ടിഫിക്കറ്റ് ഡിവൈ.എസ്.പി. കെ.എ.വിദ്യാധരൻ ബോർഡ് ഓഫീസിൽ നേരിട്ടെത്തിയാണ് അസി.എൻജിനീയറിൽ നിന്ന് ഏറ്റുവാങ്ങിയത്.
വിജിലൻസ് ജില്ലാ ആസ്ഥാനത്ത് വച്ച് അത് ജോബിന് കൈമാറുകയും ചെയ്തു.
ഇത്രയും കാലം ആരും പരാതി നൽകാതിരുന്നതിനാൽ അഴിമതിയിൽ മുങ്ങിക്കുളിച്ച ഉദ്യോഗസ്ഥരെ, തെളിവ് സഹിതം കുടുക്കാൻ ഒപ്പം നിന്നതിനുള്ള സമ്മാനമായാണ് സർട്ടിഫിക്കറ്റ് വിജിലൻസ് നേരിട്ട് ഏറ്റുവാങ്ങി കൈമാറിയത്. 2026 ജൂൺ 30വരെയാണ് കാലാവധി. 24 മണിക്കൂറും പ്രവർത്തിക്കാം.
മന്ത്രി നിർദ്ദേശിച്ചിട്ടും കോഴ ചോദിച്ചവർ
സ്ഥാപനത്തിൽ ശബ്ദ മലിനീകരണമുണ്ടെന്ന് കാട്ടി അയൽവാസിയുടെ പരാതിയിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ഹാനികരമല്ലാത്ത 60 ഡെസിബെല്ലിന് താഴെയാണ് ശബ്ദമെന്ന് കണ്ടെത്തിയെങ്കിലും കൈക്കൂലി നൽകാത്തതിനാൽ ലൈസൻസ് പുതുക്കി നൽകിയില്ല. ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയിട്ടും നടപ്പായില്ല. വക്കീലിന് കൊടുക്കുന്നതിനു പകരം തങ്ങൾക്ക് തന്നാൽ പോരെയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം. രണ്ട് മാസം മുൻപ് വ്യവസായ മന്ത്രി പി.രാജീവ് കോട്ടയത്ത് നടത്തിയ അദാലത്തിൽ ജോബിന്റെ പരാതി ന്യായമെന്ന് കണ്ട് എത്രയും വേഗം സർട്ടിഫിക്കറ്റ് നൽകണമെന്ന് നിർദേശിച്ചെങ്കിലും ഉദ്യോഗസ്ഥൻ പണം ചോദിച്ചുകൊണ്ടേയിരുന്നു. പിന്നീടാണ് വിജിലൻസിനെ സമീപിച്ചത്.
'' വിജിലൻസിനെ സമീപിച്ചാൽ സാധാരണക്കാർക്ക് നീതി കിട്ടുമെന്നതിന്റെ തെളിവാണിത്.''
- ജോബിൻ സെബാസ്റ്റ്യൻ
'' ജോബിനെപ്പോലെ പരാതിക്കാർ ധൈര്യമായി മുന്നോട്ടുവരണം.എന്നാലേ അഴിമതിക്കാരെ പിടികൂടാൻ കഴിയൂ''
-വി.ജി.വിനോദ് കുമാർ,
വിജിലൻസ് എസ്.പി
ജാമ്യാപേക്ഷ തള്ളി
കോട്ടയം: കൈക്കൂലിപ്പണവുമായി പിടിയിലായ എൻവയൺമെന്റൽ എൻജിനിയർ എ.എം.ഹാരീസിന്റെ ജാമ്യാപേക്ഷ കോട്ടയം വിജിലൻസ് കോടതി തള്ളി. ഹാരീസിനെ കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |