കൊച്ചി: യുവനടിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ കോടതി ഉത്തരവ് വരുന്നതുവരെ നടൻ വിജയ്ബാബുവിനെതിരെ നടപടി വേണ്ടെന്ന് താരസംഘടനയായ 'അമ്മ'യുടെ വാർഷിക പൊതുയോഗം തീരുമാനിച്ചു. സംഘടനാവിരുദ്ധ പ്രവർത്തനത്തിന് ഷമ്മി തിലകനെ പുറത്താക്കാനും ശുപാർശചെയ്തു.
വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാതിനാൽ നടപടി വേണ്ടെന്നാണ് തീരുമാനമെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ, ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിട്ടില്ല. മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. തിരക്കിട്ട നടപടി ആവശ്യമില്ല. മാറ്റിനിറുത്തണമെന്ന ആഭ്യന്തര പരാതി പരിഹാര സമിതിയുടെ ശുപാർശപ്രകാരം നിർവാഹകസമിതി അംഗത്വത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോടതിവിധി വരുംവരെ പുറത്തു നിൽക്കട്ടെയെന്നാണ് സംഘടനയുടെ നിലപാട്. അംഗമെന്ന നിലയിലാണ് കളമശേരിയിലെ യോഗത്തിൽ വിജയ്ബാബു പങ്കെടുത്തത്.
ആഭ്യന്തര പരാതിപരിഹാര സമിതിയുടെ ശുപാർശപ്രകാരമാണ് വിജയ്ബാബുവിനെ മാറ്റിനിറുത്തിയതെന്ന് അറിയിക്കാത്തതിനാലാണ് സമിതിയിൽ നിന്ന് താൻ രാജിവച്ചതെന്ന് അമ്മ വൈസ് പ്രസിഡന്റ് ശ്വേതാ മേനോൻ പറഞ്ഞു. സമിതിക്ക് പ്രസക്തിയില്ലാത്തതിനാലാണ് മറ്റ് അംഗങ്ങൾ രാജിവച്ചതെന്ന് അവർ പറഞ്ഞു.
കഴിഞ്ഞവർഷത്തെ പൊതുയോഗത്തിലെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് പുറത്തുവിടുകയും സംഘടന മാഫിയാസംഘമാണെന്ന് പരസ്യപ്രസ്താവന നടത്തുകയുംചെയ്ത ഷമ്മി തിലകനെ പുറത്താക്കണമെന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. സസ്‌പെൻഡ് ചെയ്യുക, താക്കീത് ചെയ്യുക തുടങ്ങിയ നിർദ്ദേശങ്ങളും ചിലർ ഉന്നയിച്ചു. ഭൂരിപക്ഷ അഭിപ്രായപ്രകാരം പുറത്താക്കണമെന്ന നിർദ്ദേശം നിർവാഹകസമിതിക്ക് വിട്ടു. മൂന്നുതവണ വിശദീകരണം ആവശ്യപ്പെട്ടിട്ടും നൽകാത്ത ഷമ്മിക്ക് ഒരു അവസരംകൂടി നൽകിയശേഷം അടുത്ത നിർവാഹകസമിതി യോഗത്തിൽ തീരുമാനമെടുക്കും.
വയോധികരെ സംരക്ഷിക്കും
അമ്മ അംഗങ്ങളായ വയോധികരെ സഹായിക്കാൻ പദ്ധതി നടപ്പാക്കാനും യോഗം തീരുമാനിച്ചു. വയോധികരെ പരിചരിക്കാൻ പ്രത്യേകകേന്ദ്രം ഉൾപ്പെടെ തയ്യാറാക്കും. വാർദ്ധക്യകാലത്ത് പരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മോഹൻലാൽ പറഞ്ഞു. സേവനപദ്ധതികൾക്ക് പണം കണ്ടെത്താൻ ചാനലുകളുമായി സഹകരിച്ച് ഷോകൾ സംഘടിപ്പിക്കും. ആദ്യത്തെ ഷോ ആഗസ്റ്റിൽ നടത്തും. അമ്മയിൽ അംഗമാകാനുള്ള ഫീസ് 2,00,500 രൂപയായി വർദ്ധിപ്പിച്ചതായും ഇടവേള ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |