കൊച്ചി: വിദേശത്തുള്ള പ്രതിക്ക് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാവുമോയെന്ന വിഷയം ഹൈക്കോടതി സിംഗിൾബെഞ്ച് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. പത്തനംതിട്ട കോയിപ്പുറം പൊലീസ് സ്റ്റേഷനിലെ ഒരു പോക്സോകേസിൽ പ്രതിയായ യുവതി കുവൈത്തിൽനിന്ന് മുൻകൂർ ജാമ്യത്തിനായി നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണനാണ് വിഷയം ഡിവിഷൻ ബെഞ്ചിന് വിട്ടത്.
യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു ദുബായിൽനിന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകിയപ്പോൾ മറ്റൊരു ബെഞ്ച് അറസ്റ്റുതടഞ്ഞ് നാട്ടിലെത്താൻ അവസരം ഒരുക്കുകയും പിന്നീട് മുൻകൂർജാമ്യം അനുവദിക്കുകയും ചെയ്ത നടപടിയോട് വിയോജിപ്പുണ്ടെന്നും വിദേശത്തുള്ള പ്രതിക്ക് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാവില്ലെന്ന് എസ്.എം.ഷാഫി കേസിൽ 2020ൽ മറ്റൊരു സിംഗിൾബെഞ്ചിന്റെ വിധിയുള്ളതാണെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്‌ണൻ അഭിപ്രായപ്പെട്ടു.
പോക്സോ കേസിൽ യുവതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ അവർ കുവൈത്തിലാണെന്ന കാരണത്താൽ തള്ളാൻ ജസ്റ്റിസ് കുഞ്ഞികൃഷ്‌ണന്റെ ബെഞ്ച് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഉത്തരവ് ഇറക്കിയിരുന്നില്ല. അതിനിടെയാണ് വിജയ് ബാബുവിന്റെ കേസിൽ വിധി വന്നത്. യുവതിയുടെ ഹർജി ഇന്നലെ പരിഗണിച്ചപ്പോഴാണ് വിജയ് ബാബുക്കേസിലെ വിധിയോട് വിയോജിപ്പുണ്ടെന്ന് ജസ്റ്റിസ് കുഞ്ഞികൃഷ്‌ണൻ പറഞ്ഞത്.
വിദേശത്തേക്കുമുങ്ങിയ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് പരിഗണിക്കാമോ, ഇത്തരം പ്രതികൾക്ക് ഇടക്കാല മുൻകൂർജാമ്യം നൽകാമോ, അറസ്റ്റു തടഞ്ഞ് ഉത്തരവ് നൽകാമോ എന്നീ കാര്യങ്ങളിലാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം തേടിയത്. അതുവരെ യുവതിക്ക് ഇടക്കാലജാമ്യം അനുവദിച്ചു.
ജസ്റ്റിസ് കുഞ്ഞികൃഷ്‌ണന്റെ ബെഞ്ച് പറഞ്ഞത്
വിദേശത്തുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യാപേക്ഷ നൽകാനാവില്ലെന്നു എസ്.എം ഷാഫി കേസിലും ഷാർജ സെക്സ് റാക്കറ്റ് കേസിലെ പ്രതി സൗദബീവിയുടെ കേസിലും സിംഗിൾബെഞ്ചുകൾ വ്യക്തമാക്കിയിട്ടുണ്ട്. തനിക്കെതിരെ കേസുണ്ടെന്ന് അറിഞ്ഞുകൊണ്ട് നിയമത്തെ വെല്ലുവിളിച്ച് വിദേശത്തേക്കുകടന്ന പ്രതി അവിടെനിന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകുമ്പോൾ അതനുവദിക്കരുതെന്നാണ് തന്റെ അഭിപ്രായം. ഇത്തരം പ്രതികളെ കോടതി ഇടക്കാല മുൻകൂർജാമ്യം നൽകി നാട്ടിലേക്ക് കൊണ്ടുവരേണ്ടതില്ല. അയാളെ പിടിച്ചുകൊണ്ടുവരേണ്ടത് അന്വേഷണ ഏജൻസിയുടെ ഉത്തരവാദിത്വമാണ്. വിജയ് ബാബു കേസിൽ ഇതിന് വിരുദ്ധമായാണ് മറ്റൊരുബെഞ്ച് തീരുമാനമെടുത്തത്. ഇന്ത്യയിലേക്ക് എത്താൻ അറസ്റ്റുതടഞ്ഞ് ഉത്തരവിട്ടു. ഇത്തരത്തിൽ അറസ്റ്റുതടയാൻ കോടതിക്ക് കഴിയില്ല. ആവശ്യമെങ്കിൽ ഇടക്കാല മുൻകൂർജാമ്യം നൽകാമായിരുന്നു.
നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടി
നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടിയെന്നും സത്യം ജയിക്കുമെന്നുമുള്ള ഇംഗ്ളീഷ് ഫേസ്ബുക്ക് പോസ്റ്റുമായി നടൻ വിജയ് ബാബു. ഇന്നലെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതിന് പിന്നാലെയായിരുന്നു പോസ്റ്റ്. എന്തുസംഭവിച്ചാലും പ്രകോപിതനാകില്ല. കോടതിയുടെ നിർദ്ദേശമുള്ളതിനാൽ മാദ്ധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി നൂറുശതമാനം സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കുമെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്നുമാണ് പോസ്റ്റിലുള്ളത്.
അറസ്റ്റിലായ നടൻ വിജയ് ബാബുവിന് ജാമ്യം
നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ യുവനടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി രണ്ടുമണിക്കൂറോളം ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിയിൽ പറയുന്ന ഫ്ലാറ്റിലെത്തിച്ച് തെളിവുമെടുത്തു. പീഡനക്കേസിൽ വിജയ് ബാബു കുറ്റം ചെയ്തതായി ബോദ്ധ്യപ്പെട്ടതായി കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വി.യു. കുര്യാക്കോസ് പറഞ്ഞു. തുടർനടപടികൾ ഉടനുണ്ടാകും. പനമ്പള്ളി നഗറിലെ സ്യൂട്ടിലായിരുന്നു തെളിവെടുപ്പ്. കൊച്ചിയിലെ ചില ഹോട്ടലുകളിൽ വച്ചും പീഡിപ്പിച്ചെന്ന് യുവനടിയുടെ മൊഴിയിലുണ്ട്. വരും ദിവസങ്ങളിൽ ഇവിടെയും തെളിവെടുക്കും. തെളിവെടുപ്പിന് കൊണ്ടുംപോകുംമുമ്പ് വിജയ് ബാബുവിന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയും നടത്തി.
മുൻകൂർ ജാമ്യവ്യവസ്ഥപ്രകാരം വൈകിട്ട് വിജയ് ബാബുവിനെ വിട്ടയച്ചു. മൂന്നാം തീയതിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനും കോടതി അനുമതിയുണ്ട്. രാവിലെ ഒമ്പതുമുതൽ വൈകിട്ട് ആറുവരെ ചോദ്യം ചെയ്യലിന് ഹാജരാകണം.
യുവനടിയെ പീഡിപ്പിച്ചു, ഇരയുടെ പേര് വെളിപ്പെടുത്തി എന്നീ രണ്ടുകേസുകളാണ് വിജയ് ബാബുവിനെതിരെയുള്ളത്. ഏപ്രിൽ 22നാണ് പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്. പിന്നാലെ ബംഗളൂരു വിമാനത്താവളംവഴി ദുബായിലേക്ക് കടന്ന വിജയ് ബാബു അവിടെയിരുന്ന് ഫേസ്ബുക്ക് ലൈവിലൂടെ യുവതിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു.
പൊലീസ് അദ്ദേഹത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്പോർട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഇടപെടലിലാണ് നാട്ടിലെത്തി മുൻകൂർ ജാമ്യം നേടിയത്. ഇതിനിടെ പരാതിയിൽനിന്ന് പിന്മാറാൻ അതിജീവിതയ്ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായും ആരോപണമുയർന്നു. ഇതിലും പൊലീസ് അന്വേഷണമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |