അടൂർ : ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലായിരുന്ന അടൂർ വില്ലേജ് ഓഫീസർ മരിച്ചത് സ്വകാര്യ ആശുപത്രി അധികൃതരുടെ അലംഭാവം മൂലമാണെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കലയപുരം വാഴോട്ട് വീട്ടിൽ ജയകുമാറിന്റെ ഭാര്യ കല ജയകുമാർ (49) ആണ് മരിച്ചത്. അടൂർ ഹോളിക്രോസ് ആശുപത്രിയിൽ കഴിഞ്ഞ ഒന്നിന് രാവിലെ തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ കലയ്ക്ക് രാത്രി 12 മണിയോടെ അസ്വസ്ഥത ഉണ്ടായെങ്കിലും ബന്ധുക്കളെ അറിയിച്ചില്ലെന്നാണ് പരാതി.
രണ്ടിന് രാവിലെ അഞ്ചരയോടെയാണ് കലയ്ക്ക് ഹൃദയാഘാതമുണ്ടായ വിവരം ആശുപത്രിയിൽ ഉണ്ടായിരുന്ന ഭർത്താവ് ജയകുമാറിനെ അറിയിക്കുന്നത്.
അത്യാധുനിക സൗകര്യമുള്ള ആംബുലൻസ് ഏർപ്പാടാക്കിയതായും കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ രണ്ടുമണിക്കൂർ കഴിഞ്ഞാണ് അടൂരിൽ നിന്നുള്ള ഐ.സി.യു സംവിധാനമുള്ള ആംബുലൻസ് എത്തിയത്. ഇതിൽ ഹോളിക്രോസ് ആശുപത്രിയിലെ ഒരു ഡോക്ടറും രണ്ട് നഴ്സുമാരും ഉൾപ്പെടെയാണ് കൊല്ലത്തേക്ക് യാത്ര തിരിച്ചത്. എന്നാൽ കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ പത്ത് മണിയോടെ മരണം സംഭവിച്ചു. യഥാസമയം കൊല്ലത്തെ ആശുപത്രിയിൽ എത്തിക്കുന്നതിൽ ഉണ്ടായ താമസമാണ് മരണത്തിനിടയാക്കിയതെന്നും ഇക്കാര്യത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥ ഉണ്ടായതായും ഭർത്താവ് ജയകുമാർ അടൂർ പൊലീസിന് മൊഴിനൽകി. മൃതദേഹം ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കി. ഇന്ന് രാവിലെ 9 ന് അടൂർ വില്ലേജ് ഓഫീസ് പരിസരത്ത് പൊതുദർശനത്തിനുവച്ചശേഷം ഭർത്തൃഗൃഹമായ കലയപുരത്തേക്ക് കൊണ്ടുപോകും. വൈകിട്ട് 5ന് സംസ്കാരം നടക്കും.
മക്കൾ : ഐശ്വര്യ, അക്ഷയ്. അടൂർ പെരിങ്ങനാട് സ്വദേശിയാണ് കല.
പിഴവ് ഉണ്ടായില്ലെന്ന്
ആശുപത്രി അധികൃതരുടെ ഭാഗത്ത് അനാസ്ഥ എന്നത് അനാവശ്യമായ ആരോപണമാണ്. രാവിലെ അഞ്ചരയോടെയാണ് രോഗിക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. യഥാസമയം ബന്ധുക്കളെ വിവരം അറിയിച്ചതിനൊപ്പം കൊല്ലം മെഡിസിറ്റി ആശുപത്രിയുമായി ബന്ധപ്പെട്ട് ഐ.സി.യു സംവിധാനമുള്ള ആംബുലൻസ് എത്തിക്കാൻ നിർദ്ദേശം നൽകി. എന്നാൽ കൊല്ലത്ത് നിന്ന് ആംബുലൻസ് എത്തുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ മെഡിസിറ്റി അധികൃതർ അടൂരിലുള്ള ഐ.സി.യു ആംബുലസ് ക്രമീകരിക്കുകയായിരുന്നു. മുക്കാൽ മണിക്കൂറിനുള്ളിൽ ആംബുലൻസ് എത്തിയതോടെ ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ സേവനം ഉറപ്പാക്കിയാണ് കൊല്ലത്തെ ആശുപത്രിയിലേക്ക് പുറപ്പെട്ടത്.
അഡ്മിനിസ്ട്രേറ്റർ,
അടൂർ ഹോളിക്രോസ് ആശുപത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |