എലൈസ പരിശോധനകൾ തുടങ്ങി
തിരുവനന്തപുരം: വൈറസുകൾക്കെതിരെ പ്രതിരോധം തീർക്കാൻ സംസ്ഥാന സർക്കാർ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ സജ്ജമാക്കിയ തിരുവനന്തപുരം തോന്നയ്ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി (ഐ.എ.വി) പ്രവർത്തനം തുടങ്ങി. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച മുതൽ ലാബുകളിൽ പരിശോധനകൾ ആരംഭിച്ചു. സിക്ക, ഡെങ്കി, ചിക്കൻഗുനിയ എന്നിവ കണ്ടെത്തുന്നതിനുള്ള എലൈസ പരിശോധനയാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. അടുത്ത ആഴ്ച മുതൽ പി.സി.ആർ പരിശോധനകളും തുടർന്ന് ഒരുകൂട്ടം വൈറസുകളെ ഒരേസമയം പരിശോധിക്കുന്ന റെസ്‌പറേറ്ററി പാനൽ പരിശോധനകളും ആരംഭിക്കും. അടുത്തഘട്ടമായി വൈസ് കൾച്ചർ, ജനിതക പഠനം തുടർന്ന് ഗവേഷണങ്ങളും ആരംഭിക്കും. ഇതിനായി മാരക വൈറസുകളെ സൂക്ഷിക്കുന്നതിനുള്ള ബയോ സേഫ്റ്റിലെവൽ 3 ലാബ് സജ്ജമാക്കുന്നതിനുള്ള താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ആകെയുള്ള എട്ടിൽ ആറ് ലാബും സജ്ജമായിയിട്ടുണ്ട്. നിലവിൽ നാല് ഗവേഷകരെയാണ് നിയമിച്ചിരിക്കുന്നത്. യോഗ്യരായ കൂടുതൽ ഗവേഷകരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 60ഓളം വിദഗ്ദ്ധരെയാണ് സ്ഥാപനത്തിന് ആവശ്യം. യോഗ്യരായ മൈക്രോബയോളജിസ്റ്റുകളെ ഉൾപ്പെടെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്ന കാര്യവും പരിഗണനയിലാണ്. അതേസമയം ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രെയിനിഷിപ്പ് പ്രോഗ്രാമുകൾ അടുത്ത ആഴ്ച ആരംഭിക്കും. മൂന്നുമാസത്തെ പ്രോഗ്രാമിന്റെ ആദ്യബാച്ച് 15ന് എത്തും. 2019 ഫെബ്രുവരിയിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നടന്നെങ്കിലും പരിശോധനകൾ നടത്താൻ കാലതമസമുണ്ടാകുന്നെന്ന ആക്ഷേപങ്ങൾക്കിടെയാണ് അതിവേഗത്തിൽ പ്രവർത്തനപാതയിലേക്ക് എത്തിച്ചത്.
പ്രതികരണം
വൈറോളജി ഇൻസ്റ്റിറ്ര്യൂട്ട് പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. പ്രാഥമിക പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. ഘട്ടംഘട്ടമായി ഓരോ ലക്ഷ്യവും പൂർത്തീകരിക്കാനുള്ള കൂട്ടായ പ്രവർത്തനമാണ് നടക്കുന്നത്.
ഡോ. ഇ.ശ്രീകുമാർ, ഡയറക്ടർ,
ഐ.എ.വി, തോന്നയ്ക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |