SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.29 PM IST

വീരജവാൻ വൈശാഖ് മണ്ണിലലിഞ്ഞു

visakh

കൊല്ലം: ജമ്മുകാശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികൻ വൈശാഖിന് ജന്മനാടിന്റെ അശ്രുപൂജ. പതിനായിരങ്ങളെ സാക്ഷിനിറുത്തി പൂർണ സൈനിക ബഹുമതികളോടെയാണ് വൈശാഖ് മണ്ണിലലിഞ്ഞത്.

വ്യാഴാഴ്ച രാവിലെയാണ് പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് പ്രത്യേക വാഹനത്തിൽ വൈശാഖിന്റെ ഭൗതികശരീരം ജന്മനാടായ കൊട്ടാരക്കര കുടവട്ടൂരിലേക്ക് കൊണ്ടുവന്നത്. എം.സി റോഡിൽ ആയൂരിൽ നൂറുകണക്കിന് വാഹനങ്ങളിലായി ആളുകൾ വൈശാഖിന്റെ ശരീരം ഏറ്റുവാങ്ങാൻ കാത്തുനിന്നു. വിലാപയാത്രയായിട്ടാണ് ആയൂരിൽ നിന്ന് വാഹനങ്ങൾ പുറപ്പെട്ടത്. ഓടനാവട്ടം ടൗണിലും കുടവട്ടൂരിലുമായി റോഡിന്റെ ഇരുവശങ്ങളിലും ആളുകൾ രാവിലെ മുതൽ നിരന്നിരുന്നു. രാജ്യത്തിനായി ജീവൻ നൽകിയ ധീരജവാനെ ഒരു നോക്കുകാണാൻ കാത്തുനിന്നവർക്ക് ഇടവിട്ടുപെയ്ത മഴ തടസമായില്ല. രാവിലെ ഒൻപതരയോടെയാണ് വൈശാഖിന്റെ ഭൗതികശരീരവുമായുള്ള വാഹനം കുടവട്ടൂരിലെത്തിയത്. വൈശാഖ് പഠിച്ച കുടവട്ടൂർ എൽ.പി സ്കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ വലിയ ജനക്കൂട്ടമാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരും പൊതുപ്രവർത്തകരും മാത്രമായിരുന്നില്ല, ദൂരെനാടുകളിൽ നിന്നുപോലും ആളുകൾ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, സുരേഷ് ഗോപി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ജില്ലാ കളക്ടർ അഫ്‌സാന പർവീൺ, മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, ഡി.സി.സി പ്രസിഡന്റ്‌ പി. രാജേന്ദ്രപ്രസാദ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ, ഉയർന്ന സൈനിക ഉദ്യോഗസ്ഥർ, ആർ.ഡി.ഒ അടക്കം വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. 11.30ന് വൈശാഖിന്റെ ഭൗതികശരീരം സ്കൂളിൽ നിന്ന് കുടവട്ടൂർ ആശാൻമുക്ക് വിശാഖം വീട്ടിലേക്ക് കൊണ്ടുപോയി. അമ്മ ബീനാകുമാരിയുടെയും സഹോദരി ശില്പയുടെയും വിലാപം കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. സംസ്ഥാന പൊലീസ് ആദ്യം ബഹുമതി നൽകി. തുടർന്ന് സൈനിക ബഹുമതികൾക്ക് ശേഷമായിരുന്നു സംസ്കാരം. വൈശാഖിനെ പുതപ്പിച്ച ദേശീയപതാക നടപടിക്രമങ്ങൾ പാലിച്ച് സൈനിക ഉദ്യോഗസ്ഥൻ വൈശാഖിന്റെ മാതാവിന് കൈമാറി. രാജ്യത്തിനുവേണ്ടി ജീവൻ നൽകിയ പ്രിയപുത്രന്റെ ഗന്ധം പേറുന്ന പതാക ഏറ്റുവാങ്ങുമ്പോഴും അമ്മ വിതുമ്പുന്നുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VISAKH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.