കൊച്ചി: വിസ്‌മയ കേസ് സ്ത്രീധനത്തിനെതിരായ പോരാട്ടമാണെന്നും പ്രതി കിരൺകുമാർ സഹതാപം അർഹിക്കുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കൊല്ലം പോരുവഴി ചന്ദ്രവിലാസത്തിൽ കിരൺകുമാർ നൽകിയ ജാമ്യാപേക്ഷ എതിർത്താണ് സർക്കാരിന്റെ വിശദീകരണം.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പ്രതി ഭാര്യയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെയും നിയോഗിച്ചു. പ്രതി സാക്ഷികളെ സ്വാധീനിക്കാതിരിക്കാനും തെളിവുകൾ നശിപ്പിക്കുന്നതു തടയാനും റിമാൻഡിൽ കഴിയുമ്പോൾ തന്നെ വിചാരണ നടത്തണം. കുറ്റപത്രം നൽകിയെന്നത് പ്രതിക്ക് ജാമ്യം അനുവദിക്കാനുള്ള കാരണമല്ലെന്നും പ്രോസിക്യൂഷൻ ഡയറക‌്ടർ ജനറൽ (ഡി.ജി.പി) ടി.എ. ഷാജി വിശദീകരിച്ചു.
വിസ്മയ മണിക്കൂറുകളോളും ഫോൺ ഉപയോഗിച്ചിരുന്നെന്നും പരീക്ഷയടുത്ത സമയം ഇതു വിലക്കിയതും ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യിച്ചതുമാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്നുമായിരുന്നു കിരണിന്റെ വാദം. കുറ്റപത്രം നൽകിയ സാഹചര്യത്തിൽ തടവിൽ കഴിയേണ്ടതില്ലെന്നും കിരൺ വാദിച്ചു. 41പവൻ സ്വർണം തന്റെയും വിസ്മയയുടെയും സംയുക്ത ലോക്കറിലാണ് സൂക്ഷിച്ചിരുന്നതെന്ന കിരണിന്റെ വാദത്തെ പ്രോസിക്യൂഷൻ എതിർത്തു. കിരണിന്റെ ലോക്കറിൽ നിന്നാണ് സ്വർണം കണ്ടെടുത്തതെന്നു വ്യക്തമാക്കിയ ഡി.ജി.പി കേസ് ഡയറിയും ഹാജരാക്കി.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കിരൺ മകളുടെ മുഖത്തു ചവിട്ടിയെന്ന് വിസ്മയയുടെ പിതാവ് ഹർജിയിൽ കക്ഷി ചേർന്ന് വാദിച്ചു. ജസ്റ്റിസ് എം.ആർ. അനിത ഹർജി വിധി പറയാൻ ഏഴിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |