കൊല്ലം: കോളിളക്കം സൃഷ്ടിച്ച വിസ്മയ കേസിന്റെ വിചാരണ കൊല്ലം ഒന്നാം അഡി. സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത് മുമ്പാകെ ഇന്ന് ആരംഭിക്കും. വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ, സഹോദരൻ വിജിത്ത് എന്നിവരെ ഇന്ന് വിസ്തരിക്കും.
ഇന്ത്യൻ ശിഷാ നിയമം 304 ബി -സ്ത്രീധന പീഡനം മൂലമുള്ള മരണം, 498 എ - സ്ത്രീധന പീഡനം, 306 - ആത്മഹത്യാപ്രേരണ, 323 - പരിക്കേൽപ്പിക്കുക, 506 (1) - ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും പ്രകാരമുള്ള കുറ്റങ്ങളാണ് വിസ്മയയുടെ ഭർത്താവ് കിരൺകുമാറിന്റെ പേരിൽ ചുമത്തിയിട്ടുള്ളത്.
2021 ജൂൺ 21 നാണ് ശാസ്താംകോട്ട ശാസ്താംനടയിലുള്ള ഭർത്തൃവീട്ടിൽ വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി സെപ്തംബർ 10ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
2019 മേയ് 31നാണ് വിസ്മയയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരൺകുമാറും വിവാഹിതരായത്. ആഗ്രഹിച്ച കാർ സ്ത്രീധനമായി നൽകാത്തതിന്റെ പേരിൽ ചിറ്റുമലയിൽ പൊതുജനമദ്ധ്യത്തിലും നിലമേലുള്ള വീട്ടിലും വിസ്മയയെ മർദ്ദിച്ചുവെന്നും, ഇതിന് പുറമേ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നുമാണ് കേസ്. പീഡനം സഹിക്കവയ്യാതെ വിസ്‌മയ ആത്മഹത്യ ചെയ്തു. മുഖ്യസാക്ഷികളാണ് ത്രിവിക്രമൻ നായരും വിജിത്തും. നിലമേലിലെ വീട്ടിൽ വിസ്മയയെ കിരൺ മർദ്ദിച്ചതിന് ഇരുവരും സാക്ഷികളാണ്. മർദ്ദനത്തിന്റെ പാടുകളുടെ ദൃശ്യങ്ങൾ വിസ്മയ സഹോദരനായ വിജിത്തിന് വാട്സ് ആപ്പിൽ അയച്ചുകൊടുത്തിരുന്നു. കേസിന്റെ പശ്ചാത്തലത്തിൽ കിരൺകുമാറിനെ മോട്ടോർവാഹന വകുപ്പ് സർവ്വീസിൽ നിന്ന് പുറത്താക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻരാജ് ഹാജരാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |