തിരുവനന്തപുരം: വിഴിഞ്ഞം സമരം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ കരുതിക്കൂട്ടിയ ശ്രമമുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് തീരദേശ സുരക്ഷയ്ക്ക് ഡി.ഐ.ജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചു. തീരദേശ മേഖലയുടെയാകെ ക്രമസമാധാന പാലനത്തിനും സുരക്ഷ ഉറപ്പാക്കാനുമാണിത്. വിഴിഞ്ഞത്തെ സംഘർഷാന്തരീക്ഷം ലഘൂകരിക്കുന്നതിനൊപ്പം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മറ്റു മേഖലകളിലേക്ക് അക്രമം വ്യാപിക്കാതിരിക്കാനുള്ള മേൽനോട്ടച്ചുമതലയും അഞ്ച് എസ്.പി മാരും എട്ടു ഡിവൈ.എസ്.പി മാരും അടങ്ങിയ സംഘത്തിനുണ്ട്. വിജിലൻസ്, ക്രൈംബ്രാഞ്ച്, ക്രൈംഡിറ്റാച്ചമെന്റ്, ബറ്റാലിയനുകൾ എന്നിവിടങ്ങളിൽ നിന്നുള്ള എസ്.പി റാങ്ക് ഉദ്യോഗസ്ഥരെ അടക്കം സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളെ പ്രകോപിക്കുന്ന തരത്തിലുള്ള നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്ന് സ്വീകരിക്കരുതെന്നും വിഴിഞ്ഞം സ്റ്റേഷൻ ആക്രമണത്തിലടക്കം പ്രതികളുടെ അറസ്റ്റ് ഉടൻ വേണ്ടെന്നും ഉന്നതതലത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഉടൻ കടന്നാൽ അക്രമസംഭവങ്ങൾ സംസ്ഥാനവ്യാപകമാകാൻ സാദ്ധ്യതയുണ്ടെന്നാണ് ഇന്റലിൻസ് മുന്നറിയിപ്പ്. വിഴിഞ്ഞത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർജൻകുമാറിന്റെ മേൽനോട്ടത്തിൽ ക്രൈം ആൻഡ് അഡ്മിനിസ്‌ട്രേഷൻ ഡി.സി.പി കെ. ലാൽജിയെ ചുമതലപ്പെടുത്തി. ഇദ്ദേഹമാണ് അന്വേഷണ സംഘത്തലവൻ. ശബരിമലയിൽ ഡ്യൂട്ടിയിലായിരുന്ന ലാൽജിയെ തിരികെ വിളിച്ചാണ് അന്വേഷണച്ചുമതല ഏൽപ്പിച്ചത്. ജില്ല ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ബി. അനിൽകുമാർ, ഡി.സി.ആർ.ബി അസിസ്റ്റന്റ് കമ്മിഷണർ ജെ. ദിനിൽ, തിരുവനന്തപുരം റൂറൽ നാർകോട്ടിക് ഡിവൈ.എസ്.പി രാസിത്ത്, സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ എസ്. ഹരി എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർ. സി.ഐമാരും എസ്.ഐമാരും സംഘത്തിലുണ്ടാവും.
എസ്.പി മാരായ കെ.ഇ. ബൈജു, കെ.കെ. അജി എന്നിവരുടെ സേവനം വിഴിഞ്ഞത്തെ ക്രമസമാധാനപാലനത്തിന് സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാർ, ഇന്റലിജൻസ് മേധാവി വിനോദ് കുമാർ, സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർജൻകുമാർ, ദക്ഷിണ മേഖല ഐ.ജി പി. പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇന്നലെ പ്രത്യേക യോഗം ചേർന്ന് വിഴിഞ്ഞത്തെ സ്ഥിതിഗതികൾ വിലയിരുത്തി.
എല്ലായിടത്തും ജാഗ്രത
മറ്റു ജില്ലകളിലെയും സായുധ പൊലീസ് ബറ്റാലിയനിലെയും അടക്കം 1200ലേറെ പൊലീസുകാരെയാണ് വിഴിഞ്ഞം മേഖലയിൽ വിന്യസിച്ചിട്ടുള്ളത്. അവധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ഡ്യൂട്ടിയിൽ പ്രവേശിക്കാനും എല്ലാസ്റ്റേഷനുകളിലും ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കാനും എ.ഡി.ജി.പി എ.ആർ. അജിത് കുമാർ എസ്.പി മാർക്ക് നിർദ്ദേശം നൽകി.ഐ.ജി, ഡി.ഐ.ജി, എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നേരിട്ടു നിയന്ത്രിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |