തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം 2022 നവംബറിൽ പ്രവർത്തനസജ്ജമാക്കണമെന്ന് സർക്കാർ അദാനി ഗ്രൂപ്പിന് വീണ്ടും നിർദേശം നൽകി. 2023 ഡിസംബറിൽ പൂർത്തിയാക്കാമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അദാനി ഗ്രൂപ്പ്. സർക്കാർ എന്തൊക്കെ ചെയ്തുകൊടുക്കണമെന്ന് എഴുതി നൽകാൻ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർദേശം നൽകി.
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) എം.ഡി ഗോപാലകൃഷ്‌ണൻ ആവശ്യങ്ങൾ തുറമുഖവകുപ്പിന് സമർപ്പിക്കും. പിന്നാലെ വർക്ക് കൗണ്ട്‌ഡൗൺ കലണ്ടർ തുറമുഖ വകുപ്പ് പുറത്തിറക്കും.
കുറച്ച് ഭൂമി കൂടി ഏറ്റെടുത്ത് നൽകണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ഇതിനായി റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും നടപടികൾ ആരംഭിച്ചതായും മന്ത്രി അഹമ്മദ് ദേവർകോവിൽ കേരളകൗമുദിയോട് പറഞ്ഞു. 360 ഏക്കർ ഭൂമി അദാനി ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കലും കപ്പൽച്ചാലിന് ആഴംകൂട്ടലും യാർഡ് നിർമ്മാണവും പൂർത്തിയാക്കിയ ശേഷമേ അദാനി ഗ്രൂപ്പ് പാർപ്പിട സമുച്ചയവും വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും നിർമ്മിക്കുകയുളളൂ.
1000 ദിവസമെന്ന സ്വപ്‌നം
ആയിരം ദിവസത്തിനുളളിൽ പൂർത്തീകരിക്കുമെന്നാണ് 2015 ആഗസ്റ്റിൽ കരാർ ഒപ്പിടുമ്പോൾ ഗൗതം എസ്. അദാനി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വേദിയിലിരുത്തി പ്രഖ്യാപിച്ചത്. ലോക്ക്ഡൗണിന്റെ പേരിൽ 34 ദിവസം അധികം നൽകി. അതുകഴിഞ്ഞ് ഒരു വർഷം നീട്ടി നൽകി. ഓഖി ചുഴലിക്കാറ്റ്, പാറ ക്ഷാമം, കൊവിഡ് തുടങ്ങി 21 കാരണങ്ങളാണ് പദ്ധതി വൈകാൻ കാരണമെന്ന് അദാനി ഗ്രൂപ്പ് പറയുന്നു.
'വിഴിഞ്ഞം തുറമുഖ പദ്ധതി അതിവേഗം നടപ്പിലാക്കുക എന്നത് സർക്കാരിന്റെ അഭിമാന പ്രശ്‌നമാണ്. അടുത്ത വർഷം പൂർത്തീകരിച്ചേ പറ്റൂവെന്ന് അദാനി ഗ്രൂപ്പിനോട് പറഞ്ഞിട്ടുണ്ട്.'
- അഹമ്മദ് ദേവർകോവിൽ,
തുറമുഖ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |