തിരുവനന്തപുരം: വിഴിഞ്ഞം സമരം സംഘർഷാവസ്ഥയിലെത്തിച്ചതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാനസർക്കാരിനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോയെ വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരൂപതാ വികാരി ജനറൽ മോൺ.യൂജിൻ എച്ച്.പെരേരയും സന്നിഹിതനായിരുന്നു.
ഉമ്മൻ ചാണ്ടിസർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് വിഴിഞ്ഞം. അന്ന് എതിർപ്പ് ഉയരാത്തത് കുറ്റമറ്റ പാക്കേജ് പ്രഖ്യാപിച്ചതിനാലാണ്. പിന്നീട് വന്ന പിണറായി സർക്കാരത് പാലിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നത്തിനുള്ള കാരണം. മുഖ്യമന്ത്രി മുൻകൈയെടുത്ത് തീർക്കാമായിരുന്ന സമരത്തെ മന്ത്രിമാർ ആക്ഷേപിക്കുകയും സ്ഥലത്തില്ലാതിരുന്ന ബിഷപ്പിനെതിരെ വരെ കേസെടുക്കുകയും ചെയ്തു. ഇതൊരിക്കലും അംഗീകരിക്കാനാവുന്നതല്ല. ഇനിയെങ്കിലും സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണം. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾക്കൊപ്പം കോൺഗ്രസ് ഉണ്ടാകുമെന്നും
ചെന്നിത്തല പറഞ്ഞു.കോവളം എം.എൽ.എ എം.വിൻസന്റ്,ഡി.സി.സി പ്രസിഡന്റ് പാലോട് രവി,മുൻ എം.എൽ.എ ടി.ശരത്ചന്ദ്രപ്രസാദ്, കെ.പി.സി.സി സെക്രട്ടറി ജോൺ വിനേഷ്യസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |