തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്രസേനയെ ഇറക്കുന്നതു സംബന്ധിച്ച് നാളെ ഹൈക്കോടതിയിൽ സർക്കാർ നിലപാട് വ്യക്തമാക്കാനിരിക്കേ, തുറുമുഖ വിരുദ്ധ സമരം നയിക്കുന്ന ലത്തീൻ അതിരൂപതയുടെ അതിരുവിട്ട സമവായ നിർദ്ദേശങ്ങൾക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് സർക്കാർ. കേന്ദ്രസേനയുടെ സുരക്ഷയിൽ ഈ മാസം പതിനഞ്ചിനകം തുറമുഖ നിർമ്മാണം പുനരാരംഭിക്കാമെന്നാണ് അദാനി ഗ്രൂപ്പിന്റെ കണക്കുകൂട്ടൽ. ഇന്ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന സമവായ ചർച്ച ഫലപ്രദമാവുമെന്നാണ് പൊതു പ്രതീക്ഷ. സമരം ഇന്ന് അവസാനിച്ചാൽ വ്യാഴാഴ്‌ച മുതൽ നിർമ്മാണ നടപടി തുടങ്ങാമെന്ന് തുറമുഖ വകുപ്പും പ്രതീക്ഷിക്കുന്നു.
വിദഗ്ദ്ധ സമിതിയിൽ മത്സ്യത്തൊഴിലാളി പ്രതിനിധി വേണം, കേസുകൾ പിൻവലിക്കണം എന്നതുൾപ്പെടെ അതിരൂപത മുന്നോട്ടുവച്ച നാല് ആവശ്യങ്ങളും ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭ ഉപസമിതി യോഗം തള്ളി. ഇവ അംഗീകരിച്ചാൽ നിർമ്മാണം നിറുത്തിവയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറാമെന്നാണ് സമരസമിതി നിലപാട്. വിദഗ്ദ്ധ സമിതിയിൽ മത്സ്യത്തൊഴിലാളി പ്രതിനിധിയെ ഉൾപ്പെടുത്തിയാൽ സമ്മർദ്ദത്തിന് കീഴടങ്ങിയതാകുമെന്നും കീഴ്‌വഴക്കമായി മാറുമെന്നും മുഖ്യമന്ത്രി മന്ത്രിമാരെ അറിയിച്ചു.
കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ, ചീഫ് സെക്രട്ടറി വി.പി.ജോയി വഴിയാണ് സമവായ ഫോർമുല സർക്കാരിനെ അറിയിച്ചത്. ഉപസമിതി നിലപാട് ഫോൺ വഴി സമരസമിതി പ്രതിനിധികളെ ചീഫ് സെക്രട്ടറി അറിയിക്കുകയും ചർച്ചയ്‌ക്കായി ക്ഷണിക്കുകയും ചെയ്‌തു. തീരുമാനമറിയിക്കാൻ സമയം വേണമെന്നായിരുന്നു അതിരൂപതയുടെ മറുപടി.
ഇതോടെ സമരക്കാരുമായുള്ള ചർച്ച ഇന്ന് വൈകിട്ട് 5.30ന് നടത്താൻ തീരുമാനിച്ചു. അതിനു മുമ്പ് സമരസമിതി യോഗം ചേരും. യോജിപ്പുണ്ടെങ്കിലേ പ്രതിനിധികൾ ചർച്ചയ്‌ക്കെത്തൂ. മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, ആന്റണിരാജു, അബ്‌ദുറഹ്‌മാൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
അതിരൂപതയുടെ ആവശ്യങ്ങൾ
1 ഉറപ്പുകൾ പാലിക്കുന്നുണ്ടെന്ന് വിലയിരുത്താൻ മോണിറ്ററിംഗ് കമ്മിറ്റി. ഇതിൽ മത്സ്യത്തൊഴിലാളി പ്രതിനിധി വേണം
2 ആർച്ച് ബിഷപ്പിനെതിരെയടക്കമുള്ള കേസുകൾ പിൻവലിക്കണം
3 വീടും സ്ഥലവും നഷ്‌ടമായവർക്ക് മാസവാടകയായി സർക്കാർ ഫണ്ടിൽ നിന്ന് 8000 രൂപ
4 വിദഗ്ദ്ധ സമിതിയിൽ മത്സ്യത്തൊഴിലാളി പ്രതിനിധി
സർക്കാരിന്റെ മറുപടി
1 മോണിറ്ററിംഗ് കമ്മിറ്റി രൂപീകരണം ഇപ്പോൾ നടക്കില്ല
2 കേസുകൾ പിൻവലിക്കാനാകില്ല
3 മാസവാടക അധികമായി നൽകുന്ന 2500 രൂപ അദാനി ഗ്രൂപ്പിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന്
4 വിദഗ്ദ്ധ സമിതിയിൽ മത്സ്യത്തൊഴിലാളി പ്രതിനിധിയെ ഉൾപ്പെടുത്താനാകില്ല
ഇന്നലെ നടന്നത്
രാവിലെ10: കർദ്ദിനാൾ ക്ലീമിസിനെ കാണാൻ യൂജിൻ പെരേരയും തോമസ് ജെ.നെറ്റോയും ബിഷപ്പ് ഹൗസിൽ
11: നിയമസഭയിൽ മുഖ്യമന്ത്രിയെ കണ്ട് ആന്റണിരാജുവും അഹമ്മദ് ദേവർകോവിലും. വൈകിട്ട് 5ന് ഉപസമിതി ചേരാൻ തീരുമാനം
ഉച്ചയ്ക്ക്12: ബിഷപ്പ് ഹൗസിൽ കർദ്ദിനാളുമായി മന്ത്രി ആന്റണിരാജുവിന്റെ കൂടിക്കാഴ്‌ച
12.30: ചർച്ചയ്‌ക്ക് ഒരുങ്ങിയിരിക്കാൻ ലത്തീൻ സഭയ്‌ക്ക് കർദ്ദിനാൾ വഴി സർക്കാർ സന്ദേശം
വൈകിട്ട് 3: സമരസമിതിയുടെ അടിയന്തര യോഗം വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ
5.45: മുഖ്യമന്ത്രിയും മന്ത്രിമാരുമായി ഒന്നര മണിക്കൂർ യോഗം
7.30: സർക്കാർ തീരുമാനം സഭാ പ്രതിനിധികളെ അറിയിച്ച് ചീഫ് സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |