കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവു പാലിച്ചില്ലെന്നാരോപിച്ച് അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് ഹർജി ഇന്നു പരിഗണിക്കും.
മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തെത്തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകാനും ചീഫ് സെക്രട്ടറി, വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ്, പോർട്ട് സെക്രട്ടറി എന്നിവർ പൊലീസ് സംരക്ഷണം ഉറപ്പുവരുത്താനും സിംഗിൾബെഞ്ച് സെപ്തംബർ ഒന്നിന് ഉത്തരവിട്ടിരുന്നു. ചീഫ് സെക്രട്ടറി വി.പി. ജോയി, വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് കമ്പനി, പോർട്ട് സെക്രട്ടറി തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് ഹർജി.
പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ട സെപ്തംബർ ഒന്നു മുതൽ ഇന്നലെ വരെ തുറമുഖ നിർമ്മാണ മേഖലയിൽ സമരക്കാർ ചെയ്ത കാര്യങ്ങളും ഇവ ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് സർക്കാരിന് നൽകിയ കത്തുകളും ഹർജിയിൽ വിശദീകരിക്കുന്നുണ്ട്. ആഗസ്റ്റ് 16 മുതൽ നടത്തുന്ന സമരം കാരണം നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കേണ്ടി വന്നു. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയാനോ സമരക്കാരെ നേരിടാനോ സർക്കാർ തയ്യാറാവുന്നില്ലെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |