SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.52 PM IST

വിഴിഞ്ഞംഅവലോകന യോഗത്തിൽ ധാരണ സമരം തീർത്താൽ തുറമുഖം പൂർത്തിയാക്കാൻ പത്ത് മാസം

vizinjam-port

തൊഴിലാളികളെ കൂട്ടി 24 മണിക്കൂറും നിർമ്മാണം നടത്തും

 തുടർനടപടികൾ മുഖ്യമന്ത്രിയുമായി ആലോചിച്ച്

തിരുവനന്തപുരം:വിഴിഞ്ഞം സമരം അവസാനിപ്പിച്ചാൽ പത്ത് മാസത്തിനകം തുറമുഖ നിർമ്മാണം പൂർത്തിയാക്കാൻ ഇന്നലെ അദാനി ഗ്രൂപ്പുമായി മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിൽ ധാരണയായി. ഇതിനായി 24 മണിക്കൂറും നിർമ്മാണം നടത്താനും തൊഴിലാളികളുടെ എണ്ണം കൂട്ടാനും ആലോചനയുണ്ട്. കൂടുതൽ ഉപകരണങ്ങൾ എത്തിക്കാമെന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നൽകി.

വിദേശപര്യടനം കഴിഞ്ഞ് നാളെ തിരിച്ചെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ചയ്‌ക്ക് ശേഷം നിർമ്മാണം എന്ന് പുനരാരംഭിക്കാമെന്ന് അദാനി ഗ്രൂപ്പിനെ അറിയിക്കും.

സമരക്കാരെ സമവായത്തിലാക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. തീരശോഷണം പഠിക്കുന്ന സമിതിയിൽ മത്സ്യത്തൊഴിലാളി പ്രതിനിധി വേണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും.

അദാനി ഗ്രൂപ്പ് സമർപ്പിച്ച നഷ്‌ടകണക്കിന്റെ റിപ്പോർട്ട് യോഗത്തിൽ ചർച്ചയായില്ല. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം നിയമ-ധന വകുപ്പുകൾ ഇതിൽ തീരുമാനമെടുക്കും. സമരത്തിന്റെ നഷ്‌ടപരിഹാരം സമരക്കാരിൽ നിന്ന് ഈടാക്കണമെന്ന വിസിലിന്റെ നിർദ്ദേശം സർക്കാർ തളളി. സ്ഥിതി വഷളാക്കുന്ന നിലപാട് വേണ്ടെന്നാണ് തീരുമാനം. ഓണത്തിന് ആദ്യ കപ്പൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ചർച്ചയ്‌ക്ക് ശേഷം മന്ത്രി അഹമ്മദ് ദേവർകോവിൽ ആവർത്തിച്ചു.

പഠനകമ്മിഷനുമായി സമരസമിതി

മത്സ്യത്തൊഴിലാളി പ്രതിനിധിയെ ഒഴിവാക്കി സർക്കാർ വിദഗ്ദ്ധസമിതി രൂപീകരിച്ചതിൽ പ്രതിഷേധിച്ച് സമരസമിതി ജനകീയ പഠന കമ്മിഷന് രൂപം നൽകി. കേരള സർവകലാശാല ഫിഷറീസ് സമുദ്രപഠന കേന്ദ്രത്തിലെ അഡ്‌ജങ്ന്റ് ഫാക്കൽറ്റി ഡോ.കെ.വി തോമസാണ് ചെയർമാൻ. ബംഗളൂരു അസിം പ്രേംജി സർവകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസർ ഡോ.ജോൺ കുര്യൻ, വിഷയ വിദഗ്ദ്ധരായ ഡോ.ടെറി മച്ചാഡോ, ഡോ.കെ.ജി.താര, ഡി.പാപ്പച്ചൻ, പ്രോബിർ ബാനർജി, സരിത ഫെർണാണ്ടസ് തുടങ്ങിയവരാണ് അംഗങ്ങൾ.

പ്രതികാരമില്ല: അഹമ്മദ് ദേവർകോവിൽ

സമരക്കാരോട് പ്രതികാര മനോഭാവം ഇല്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ചർച്ചകൾക്ക് സർക്കാർ തയ്യാറാണ്. വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ കേന്ദ്ര വിഹിതം അനുവദിക്കാൻ ധാരണയായിട്ടുണ്ട്. സർക്കാരിന്റെ വിഹിതവും തീരുമാനിക്കും. പ്രദേശവാസികൾക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതികൾ ആരംഭിക്കാമെന്ന് കരാർ കമ്പനി ഉറപ്പ് നൽകി. ദേശീയപാതയെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന റോഡിനായുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കാൻ നിർദ്ദേശം നൽകി.

യോഗത്തിൽ തുറമുഖ സെക്രട്ടറി കെ.ബിജു, അദാനി പോർട്‌സ് സി.ഇ.ഒ രാജേഷ് ഝാ, വിസിൽ എം.ഡി കെ.ഗോപാലകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIZINJAM PORT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.