കൊച്ചി: സമരവഴികളിൽ ഒപ്പം നടന്നവരൊക്കെ അധികാരത്തിലേക്ക് ചുവടു വച്ചപ്പോഴും ,
ആ വഴിയിൽ നിന്ന് മാറി നടക്കാൻ താത്പര്യം കാണിച്ച നേതാവായിരുന്ന അഡ്വ. വി.എൻ. അച്യുതക്കുറുപ്പ്. മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ ഉൾപ്പെടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രഗത്ഭരായ നേതാക്കൾക്കൊപ്പമായാരുന്നു പ്രവർത്തനം.എന്നിട്ടും അധികാരത്തിന്റെ ഒരു തലത്തിലും തന്റെ പേര് ചേർത്തു വയ്ക്കാൻ അദ്ദേഹം തയ്യാറായില്ല.
സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന അച്യുതക്കുറുപ്പ് അഞ്ചു വർഷം ആ പദവിയിൽ തുടർന്നു. പിന്നീടു യൂത്ത് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായിരിക്കെ റഷ്യ, ചൈന, ബർമ്മ എന്നീ രാജ്യങ്ങളിൽ നടന്ന അന്താരാഷ്ട്ര യുവജന സമ്മേളനങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായി പങ്കെടുത്തു. മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്‌ണൻ, മുൻ ഗവർണർ എം.എം ജേക്കബ് തുടങ്ങിയവർക്കൊപ്പമായിരുന്നു അത്. പന്തളം എൻ.എസ്. എസ് കോളേജിൽ വിദ്യാർത്ഥിയായിരിക്കെ ,അവിടെ നൂറു ദിവസം നീണ്ടു നിന്ന വിദ്യാർത്ഥി സമരത്തിന് നേതൃത്വം നൽകി.
അച്യുതക്കുറുപ്പ് വിദ്യാർത്ഥിയായിരിക്കെയാണ് കർഷക കലാപമായ ശൂരനാട് സംഭവമുണ്ടായത്. ആ സംഭവത്തിൽ ഉൾപ്പെട്ട് തോപ്പിൽ ഭാസിയും കാമ്പിശേരി കരുണാകരനും ഒളിവിൽ പോയപ്പോൾ ഇവരുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തു . തിരുവനന്തപുരം ഗവ. ലാ കോളേജിൽ നിന്ന് നിയമബിരുദം നേടിയ അച്യുതക്കുറുപ്പ് 1964 ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ പിളർപ്പിൽ മനം നൊന്ത് സജീവ രാഷ്ട്രീയം അവസാനിപ്പിച്ചു. ഇതേ വർഷം അഡ്വ. പിരപ്പൻകോട് ശ്രീധരൻ നായരുമായി ചേർന്ന് ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. ക്രിമിനൽ, സിവിൽ, സഹകരണ നിയമങ്ങളിൽ മികച്ച അഭിഭാഷകനെന്നു പേരെടുത്ത അച്യുതക്കുറുപ്പിനെ, പിന്നീട് ഹൈക്കോടതി സീനിയർ അഭിഭാഷക പദവി നൽകി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |