തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ആർ.ബി.ഐ നിർദ്ദേശങ്ങൾ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിർദ്ദേശങ്ങൾ കോടതിയുടെ തീരുമാനത്തിൽ നിന്നും വ്യത്യസ്തമായതിനാൽ നിയമജ്ഞരുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കും. സഹകരണബാങ്കുകൾക്കെതിരായ കേന്ദ്രനീക്കത്തിനെതിരെ ഇതര സംസ്ഥാനങ്ങളിലെ സഹകരണ മന്ത്രിമാരുമായും ആശയവിനിമയം നടത്തും. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങൾക്കും സമാനമായ സാഹചര്യമുണ്ട്. രാജ്യത്തെ സർവീസ് സഹകരണ സംഘം മേഖലയിൽ ക്രെഡിറ്റ് സംഘങ്ങൾ 69 ശതമാനവും കേരളത്തിലാണ്. അതിനാലാണ് പുതിയ നിർദ്ദേശങ്ങൾക്കെതിരെ സ്വന്തം നിലയിൽ നിയമപോരാട്ടത്തിനൊരുങ്ങുന്നത്.
ബാങ്കിംഗ് ഭേദഗതി നിയമത്തെ വിശദീകരിച്ചുള്ള വാർത്താക്കുറിപ്പിലാണ് സഹകരണബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള നിലപാട് ആർ.ബി.ഐ വ്യക്തമാക്കിയത്. ഇത് സുപ്രീംകോടതിയുടെ രണ്ട് വിധികൾക്കും എതിരായ നിലപാടാണ്. സംസ്ഥാനത്തെ സഹകരണ മേഖലയുടെ താത്പര്യം സംരക്ഷിക്കുന്നതായിരുന്നു 97-ാം ഭരണഘടനാ ഭേദഗതി സംബന്ധിച്ച വിധിയിലും ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട വിധിയിലും സുപ്രീംകോടതി വ്യക്തമാക്കിയത്.
വോട്ട് അവകാശമുള്ള അംഗങ്ങൾക്കും വോട്ടവകാശമില്ലാത്ത മറ്റ് കാറ്റഗറിയിൽപ്പെടുന്ന അംഗങ്ങൾക്കും തുല്യാവകാശമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വിധികളുടെയും അടിസ്ഥാനത്തിൽ സഹകരണ സംഘങ്ങൾക്ക് നിക്ഷേപം സ്വീകരിക്കാനും വായ്പകൾ നൽകാനും കഴിയും. സംസ്ഥാന സഹകരണ നിയമം അനുസരിച്ചു തന്നെ ഇത്തരം ഇടപാടുകൾക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |