കോഴിക്കോട്: സംസ്ഥാന വഖഫ് ബോർഡിന്റെ രണ്ട് ലക്ഷം കോടി രൂപയുടെ സ്വത്തുക്കൾ അന്യാധീനപ്പെട്ടിട്ടുണ്ടെന്ന് വഖഫ് ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിരവധി കെട്ടിടങ്ങൾക്ക് പുറമെ 11,000 ഏക്കർ ഭൂമിയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ട്. മിക്കവയും ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളുകളാണ് സ്വന്തമാക്കിയത്. തളിപ്പറമ്പിൽ മുസ്ളിം ലീഗ് ഓഫീസ് പ്രവർത്തിക്കുന്നത് വഖഫ് ഭൂമിയിലും കെട്ടിടത്തിലുമാണ്. താഴത്തെ നിലയിലെ കടകളുടെ വാടക പോവുന്നത് ലീഗ് ഫണ്ടിലേക്കാണ്. കുറ്റിക്കാട്ടൂർ യത്തീംഖാന, പുതുപ്പാടി പള്ളി എന്നിവയുടെ ഭൂമിയുടെ അവസ്ഥയും മറ്റൊന്നല്ല. ഇത്തരം സ്വത്തുക്കൾ തിരിച്ചുപിടിക്കണമെന്നു പറയുമ്പോൾ ചിലർ സാമുദായിക വികാരം ഇളക്കിവിടാൻ ശ്രമിക്കുകയാണ്. വസ്തുതകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ആക്‌ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 3ന് കെ.പി. കേശവമേനോൻ ഹാളിൽ കൺവെൻഷൻ സംഘടിപ്പിക്കുന്നുണ്ട്. മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം നിർവഹിക്കും.
വാർത്താസമ്മേളനത്തിൽ പി.ടി.എ റഹീം എം.എൽ.എ, പ്രൊഫ.എ.പി. അബ്ദുൾ വഹാബ്, എൻ.കെ. അബ്ദുൾ അസീസ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |