തിരുവനന്തപുരം: 'ഓപ്പറേഷൻ ഭ്രഷ്ട് നിർമ്മൂലൻ" എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വാളയാർ ഇൻ ചെക്ക് പോസ്റ്റിൽ ഉന്നത ഉദ്യോഗസ്ഥർ അറിയാതെ ജീവനക്കാർ ഉപയോഗിച്ചിരുന്ന മൂന്ന് വാക്കിടോക്കികൾ കണ്ടെടുത്തു. കൈക്കൂലിയിടപാടിൽ മൊബൈൽ ഫോണിലൂടെയുള്ള ആശയവിനിമയം ഒഴിവാക്കാനും തെളിവുകളില്ലാതാക്കാനുമാണ് വാക്കിടോക്കി ഉപയോഗിച്ചിരുന്നത്. സംസ്ഥാന അതിർത്തികളിലെ മറ്റ് മോട്ടോർ വാഹന ചെക്കുപോസ്റ്റുകളിലും മിന്നൽ പരിശോധനകൾ നടന്നു.
പരിശോധനകളിൽ വൻ ക്രമക്കേടുകളും കണക്കിൽപ്പെടാത്ത പണവും കണ്ടെത്തി. കൊല്ലത്തെ ആര്യങ്കാവ് ചെക്ക് പോസ്റ്റ് ഓഫീസിലെ മേശയിൽ നിന്ന് കണക്കിൽപ്പെടാത്ത 850 രൂപയും പുറത്തെ മാവിന്റെ ചുവട്ടിൽ നിന്ന് 650 രൂപയുടെയും 2500 രൂപയുടെയും രണ്ട് പൊതികളും കണ്ടെടുത്തു. ചെക്ക്‌പോസ്റ്റിലുണ്ടായിരുന്ന പരിസരവാസി തോമസിൽ നിന്ന് പണം പിടികൂടി. ഇവിടെ നിന്ന് കടത്തിവിട്ട അമിതഭാരം കയറ്റിയ മൂന്ന് വാഹനങ്ങൾ തെന്മലയിൽ പിടികൂടി 37750 രൂപ പിഴയിട്ടു.
തിരുവനന്തപുരം പാറശാല ചെക്കുപോസ്റ്റ് കടന്നുവന്ന അമിതഭാരം കയറ്റിവന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ഒന്നരലക്ഷം രൂപ പിഴയിട്ടു.
പാലക്കാട്ടെ ഓഴലപ്പഴി, ആനക്കട്ടി, കണ്ണൂരിലെ കൂട്ടുപുഴ, തിരുവനന്തപുരത്തെ ആറ്റുപുറം തുടങ്ങിയ ചെക്ക് പോസ്റ്റുകളിലും അമിതഭാരം കയറ്റിയതടക്കമുള്ള വാഹനങ്ങൾ പരിശോധിക്കാതെ കയറ്റി വിടുന്നതായും കണ്ടെത്തി. ഇടുക്കിയിലെ കുമിളി, പാലക്കാട്ടെ ഗോപാലപുരം, മീനാക്ഷിപുരം കണ്ണൂർ കൂട്ടുപുഴ, കാസർകോട്ടെ പെരള, തലപ്പാടി വയനാട്ടെ കാട്ടിക്കുളം എന്നിവിടങ്ങളിൽ നിന്ന് കണക്കിൽപ്പെടാത്ത പണവും കണ്ടെത്തി.
ആറ്റുപുറം ചെക്ക്‌പോസ്റ്റിൽ ആറ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നെങ്കിലും ഒരു മോട്ടാർ വെഹിക്കിൾ ഇൻസ്‌പെക്ടർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മീനാക്ഷിപുരം, നടുപ്പുനി, പാറശാല ചെക്ക് പോസ്റ്റുകളിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ല.
പാലക്കാട്ടെ നടുപ്പുനി, വേലത്താവളം ചെക്ക്‌പോസ്റ്റുകളിൽ ഡ്യൂട്ടിക്ക് പ്രവേശിക്കുന്ന ഉദ്യോഗസ്ഥർ തുക രേഖപ്പെടുത്തേണ്ട കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ കൂടുതൽ രേഖപ്പെടുത്തുന്നതായും കണ്ടെത്തി. വിജിലൻസിൽ നിന്ന് രക്ഷപെടാനുള്ള തന്ത്രമാണിത്. വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഐ.ജി എച്ച്. വെങ്കടേശ്, എസ്.പിമാരായ കെ.ഇ. ബൈജു, ജയശങ്കർ, ഹിമേന്ദ്രനാഥ്, വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |