തിരുവനന്തപുരം: വെള്ളക്കരം പ്രതിവർഷം അഞ്ച് ശതമാനം വർദ്ധിപ്പിക്കണമെന്ന കേന്ദ്ര നിർദ്ദേശം ഇത്തവണ നടപ്പാക്കാനാവില്ലെന്ന് കേരളം അറിയിക്കും. വെള്ളക്കരം കിലോലിറ്ററിന് (1000 ലിറ്റർ) 10 രൂപ അടുത്തിടെ കൂട്ടിയ സാഹചര്യത്തിൽ ഇരട്ടി പ്രഹരമാവുമെന്ന് കണ്ടാണ് നീക്കം.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി രണ്ടുശതമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രം നിർദ്ദേശിച്ചതനുസരിച്ച് 2021ലും 22ലും വെള്ളക്കരം 5 ശതമാനം വർദ്ധിപ്പിച്ചിരുന്നു. കേന്ദ്ര നിർദ്ദേശമായതിനാൽ സംസ്ഥാനത്തിന് സ്വന്തം നിലയിൽ തീരുമാനമെടുക്കാനാവില്ല. സാഹചര്യം വിവരിച്ച് കേന്ദ്രത്തിന് കത്തെഴുതാനാണ് തീരുമാനം.
കേന്ദ്രം നിർദ്ദേശിച്ച വർദ്ധന ഏപ്രിൽ ഒന്നിന് നടപ്പാക്കേണ്ടതാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് വാട്ടർ അതോറിട്ടി ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, 5 ശതമാനം വർദ്ധന ഉടൻ നടപ്പാക്കേണ്ടെന്നും സാഹചര്യം കേന്ദ്രത്തെ അറിയിക്കാനുമായിരുന്നു നിർദ്ദേശം.
അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച നിയമസഭയിൽ നൽകിയ മറുപടിയിൽ വർഷംതോറുമുള്ള 5% ചാർജ് വർദ്ധന പിൻവലിക്കാൻ കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
'കേന്ദ്ര ധനകാര്യ വകുപ്പിനെയും ആർ.ബി.ഐയേയും ഇക്കാര്യം ധരിപ്പിക്കും. ഇതിലൂടെ ജനങ്ങൾക്ക് ഇനിയും നിരക്ക് വർദ്ധനവിന്റെ ഭാരം ഒഴിവാകും.'
റോഷി അഗസ്റ്റിൻ
മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |