തിരുവനന്തപുരം: തണ്ണീർത്തടം നികത്തി ഇരുപത്തിയഞ്ച് സെന്റുവരെ കരഭൂമിയാക്കിയവർക്ക് നഗര,ഗ്രാമ വ്യത്യാസമില്ലാതെ ഫീസ് ഈടാക്കാതെ ക്രമവത്ക്കരിച്ച് നൽകാൻ റവന്യുവകുപ്പ് ഉത്തരവായി. ഈ വർഷം ഫെബ്രുവരി 25ന് ശേഷം ലഭിച്ച അപേക്ഷകൾക്ക് മാത്രമാണ് ഇതു ബാധകം. മറ്റു ഭൂമിയില്ലാത്തവർക്കാണ് ഇതു നൽകുന്നത്. തണ്ണീർത്തടം നികത്തിയത് ക്രമവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 25ന് ഇറക്കിയ ഉത്തരവിൽ അവ്യക്തതയുണ്ടെന്നും അത് പരിഹരിക്കണമെന്നും റവന്യു ഡിവിഷണൽ ഓഫീസർമാർ ആവശ്യപ്പെട്ടിരുന്നു.
2008ന് മുമ്പ് നികത്തിയതും ഡേറ്റ ബാങ്കിൽ ഉൾപ്പെടാത്തതും ബി.ടി.ആറിൽ നിലമെന്ന് രേഖപ്പെടുത്തിയതുമായ സ്ഥലങ്ങൾക്ക് നിശ്ചിത ഫീസ് അടച്ച് തരംമാറ്റം ക്രമവത്കരിക്കാമെന്നായിരുന്നു നേരത്തേയുണ്ടായ ഉത്തരവ്. ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തിൽ ഗ്രാമ, മുനിസിപ്പൽ, കോർപ്പറേഷൻ തലങ്ങളിൽ വ്യത്യസ്ത ഫീസായിരുന്നു ഈടാക്കിയിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പായി ഫെബ്രുവരി 25ന് 25 സെന്റ് വരെയുള്ള നികത്തലിന് ഫീസ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ഇതിലാണ് ആർ.ഡി.ഒമാർ വ്യക്തത ആവശ്യപ്പെട്ടത്.
റവന്യുമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ നിർദ്ദേശപ്രകാരം നിയമവകുപ്പിന്റെ അനുവാദത്തോടെയാണ് റവന്യുവകുപ്പ് ഉത്തരവിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |