കൊച്ചി: റിട്ട. എസ്.പിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് ബാങ്ക് ലോക്കറിൽ പ്രതീക്ഷിച്ചത് പണവും സ്വർണവും, കിട്ടിയത് 26 പവൻ തൂക്കമുള്ള മുക്കുപണ്ടം! ഇടുക്കി റിട്ട. എസ്.പി ബി. വേണുഗോപാൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള കടവന്ത്രയിലെ ഒരു ബാങ്കിന്റെ ലോക്കറിൽ വിജിലൻസ് പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടം കണ്ടെത്തിയത്. വേണുഗോപാലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന. സ്വർണം മാറ്രി മുക്കുപണ്ടം പകരം വച്ചതാകാമെന്നാണ് വിജിലൻസ് കരുതുന്നത്. വേണുഗോപാലിന്റെ ഭാര്യയെ ചോദ്യം ചെയ്യും.
മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചതിന് തൊട്ടുപിന്നാലെ വേണുഗോപാലിന്റെ കുണ്ടന്നൂർ വികാസ് നഗറിലെ വീട്ടിൽ വിജിലൻസ് റെയ്ഡ് ചെയ്ത് 57 രേഖകൾ പിടിച്ചെടുത്തിരുന്നു. തുടർന്നാണ് ബാങ്ക് ലോക്കറുകൾ തുറന്ന് പരിശോധിക്കാനുള്ള തീരുമാനം. 2006 മുതൽ 2016 വരെയുള്ള കാലയളവിൽ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്. 18 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നാണ് വിജിലൻസ് പ്രാഥമിക വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |