അമ്പലപ്പുഴ: പി.പി.ഇ കിറ്റിനെ കല്യാണപ്പുടവയാക്കി വധു 'കതിർമണ്ഡപത്തിലേക്ക്' കയറുമ്പോൾ അകമ്പടിയായി ആശുപത്രിയുടെ നിശബ്ദത മാത്രം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക മുറിയിൽ നിശ്ചയിച്ചിരുന്ന മുഹൂർത്തത്തിൽ ശരത് അഭിരാമിക്ക് താലിചാർത്തി.
കൈനകരി പഞ്ചായത്ത് ഒമ്പതാം വാർഡ് കുപ്പപ്പുറം ഓണംപള്ളി വീട്ടിൽ എൻ. ശശിധരൻ-ജിജി ശശിധരൻ ദമ്പതികളുടെ മകൻ എസ്. ശരത് മോനും ആലപ്പുഴ വടക്കനാര്യാട് പ്ലാം പറമ്പിൽ പി.എസ്. സുജികുസുമം-സുജി ദമ്പതികളുടെ മകൾ അഭിരാമിയും (ശ്രീക്കുട്ടി) തമ്മിലുള്ള വിവാഹമാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്നലെ ആലപ്പുഴ മെഡിക്കൽ കൊളേജ് ആശുപത്രിയിൽ നടന്നത്. ശരത്തിന്റെ മാതാവ് ജിജി, അഭിരാമിയുടെ മാതൃസഹോദരീ ഭർത്താവ് മഹേഷ്, ഡ്യൂട്ടി ഡോക്ടർ ഹരീഷ്, ഹെഡ് നഴ്‌സ് സീനമോൾ, സ്റ്റാഫ് നഴ്‌സ് ജീന ജോർജ്,സെക്യൂരിറ്റി ജീവനക്കാരൻ അജയൻ എന്നിവർ മാത്രമായിരുന്നു മുറിയിലുണ്ടായിരുന്നത്. താലികെട്ടി പരസ്പരം ഹാരമണിയിച്ച ശേഷം വരന്റെ അമ്മ ജിജി വധുവിന് കുങ്കുമം തൊട്ടു. അഞ്ചു മിനിട്ടിൽ തീർന്ന ചടങ്ങുകൾക്കു ശേഷം വരൻ കൊവിഡ് വാർഡിലേക്കും വധു സ്വവസതിയിലേക്കും യാത്രയായി. കൊവിഡ് വാർഡായതിനാൽ കൊവിഡ് ബാധിതനായ ശരത് പി.പി.ഇ കിറ്റ് ധരിക്കേണ്ടതില്ല. ശരത്തിന്റെ അമ്മയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. അഭിരാമി നിരീക്ഷണത്തിൽ കഴിയേണ്ടിവരും.
സൗദിയിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന ശരത് 17 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഈ 21 ന് കൊവിഡ് പോസീറ്റീവ് ആയതോടെ ശരത്തും അമ്മ ജിജിയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. നിശ്ചയിച്ച ദിനത്തിൽ വിവാഹം നടത്തണമെന്ന ആഗ്രഹം ശരത് സുഹൃത്തുക്കളോട് പങ്കുവച്ചതോടെ അവർ കുട്ടനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് കെ. തോമസ് വഴി കളക്ടറെ വിവരം ധരിപ്പിക്കുകയായിരുന്നു. തുടർന്നാണ് വിവാഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്താൻ അനുവാദം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |