കൊച്ചി: ഇസ്രയേലിലുള്ള മലയാളി ദമ്പതികളുടെ വിവാഹ രജിസ്ട്രേഷൻ, വീഡിയോ കോൺഫറൻസിംഗ് മുഖേന നടത്താൻ ഹൈക്കോടതി ചങ്ങനാശേരി നഗരസഭയിലെ ലോക്കൽ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. ഇസ്രയേലിൽ ജോലിചെയ്യുന്ന മോഹൻ സെബാസ്റ്റ്യൻ - സോണിയ രാജു ദമ്പതികൾക്കു വേണ്ടി മോഹന്റെ പിതാവ് ചങ്ങനാശേരി സ്വദേശി സെബാസ്റ്റ്യൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ നിർദ്ദേശം.
മോഹനും സോണിയയും 2020 ജനുവരി 13നാണ് വിവാഹിതരായത്. തുടർന്ന് ഇസ്രയേലിലേക്ക് ഇരുവരും ജോലിക്കായി പോയി. കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ തിരിച്ച് നാട്ടിലെത്തി വിവാഹം ഒൗദ്യോഗികമായി രജിസ്റ്റർ ചെയ്യാനായില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ ഇവർക്ക് കുഞ്ഞ് പിറന്നു. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനും പാസ്‌പോർട്ടിനും മാതാപിതാക്കളുടെ വിവാഹ സർട്ടിഫിക്കറ്റ് വേണമെന്നതിനാൽ ചങ്ങനാശേരി നഗരസഭയിൽ അപേക്ഷനൽകി. മോഹനും ഭാര്യയും നേരിട്ട് ഹാജരാകാത്തതിനാൽ അപേക്ഷ നിരസിച്ചു. തുടർന്നാണ് സെബാസ്റ്റ്യൻ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം മറ്റൊരു കേസിൽ വിവാഹ രജിസ്ട്രേഷന് വീഡിയോ കോൺഫറൻസിംഗ് മുഖേന നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |