കോഴിക്കോട്: പതിനഞ്ചുവർഷത്തിനിടെ ഉറ്റബന്ധുക്കളുടെ നാലു വിവാഹങ്ങൾ താലിയും ആഘോഷവുമില്ലാതെ. എല്ലാം പറഞ്ഞ് ഉറപ്പിച്ച വിവാഹങ്ങൾ. സ്ത്രീധന പീഡനങ്ങളും ആത്മഹത്യകളും പെരുകുന്ന നാട്ടിൽ, മാതൃകയാവുകയാണ് കോഴിക്കോട് പെരുവയൽ പഞ്ചായത്തിലെ ചെറുകുളത്തൂർ ഗ്രാമം. നാലു ദമ്പതികളിൽ കഴിഞ്ഞ വർഷം വിവാഹിതരായവരൊഴിച്ച് മൂന്നു ദമ്പതികൾക്കും കുഞ്ഞുങ്ങളുമായി. എല്ലാവരും സസന്തോഷം ജീവിക്കുന്നു.
തെക്കേ പാടേരി വീട്ടിൽ രാമചന്ദ്രന്റെയും സരളയുടെയും മകൻ അഖിൽ പൊയ്യയിൽ കുറുപ്പിൻകണ്ടിയിൽ ബാലന്റെയും ലീലയുടെയും മകളായ ലിജുനയെ പെണ്ണുകാണാൻ ചെന്നപ്പോൾ പറഞ്ഞത് ഇത്രമാത്രം- ഇപ്പോൾ കണ്ടതുപോലെ വിവാഹ ദിവസം രജിസ്റ്റർ ഓഫീസിൽ എത്തിയാൽ മതി.
2005 ജനുവരി 12ന് ചാത്തമംഗലം രജിസ്റ്റർ ഓഫീസിൽ ലിജുനയും അഖിലും വിവാഹിതരായി. മാലയില്ല, താലിയില്ല, ഓർക്കാൻ ഒരു വിവാഹ ഫോട്ടോപോലുമില്ലാതെ അവർ ജീവിതത്തിൽ ഒന്നിച്ചു. ദമ്പതികളടക്കം വിവാഹത്തിന് 20 പേർ മാത്രം. അച്ഛന്റെ സഹോദരന്റേതടക്കം പല വിവാഹങ്ങളും മാതൃകയായി അഖിലിന്റെ മുന്നിലുണ്ടായിരുന്നു. ഇപ്പോൾ കോഴിക്കോട് കേരള ബാങ്കിൽ ക്ളാർക്കാണ് അഖിൽ.
മൈസൂരിലെ പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എല്ലിൽ എൻജിനിയറായ അനിയൻ നിഖിലും ആ വഴി സ്വീകരിച്ചു. 2009 ഡിസംബർ 26ന് മാമ്പറ്റ കുന്നത്ത് നാരായണൻ - രാധ ദമ്പതികളുടെ മകൾ ഊർമിളയുടെ കൈപിടിച്ചത് ചാത്തമംഗലത്തെ അതേ രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു. ഊർമ്മിളയുടെ അമ്മാവന്റെ മകനും മലപ്പുറത്ത് ശുചിത്വമിഷൻ കോ ഓർഡിനേറ്ററുമായ ജ്യോതിഷും സഹോദരങ്ങളുടെ മാതൃക പിന്തുടർന്നു.
2012 ജനുവരി 9ന് മുക്കത്തെ പ്രതീക്ഷ സ്‌പെഷ്യൽ ഹോമിൽ വെച്ചാണ് മണാശ്ശേരി പൊയിലിൽ ഭാസ്കരന്റെയും ശോഭനയുടെയും മകനായ ജ്യോതിഷും ചെങ്ങോട്ടുകാവ് മേലൂർ ഹരിത ഹൗസിൽ കരുണാകരന്റേയും പദ്മിനിയുടേയും മകൾ രമ്യയും വിവാഹിതരായത്.
രമ്യ മലപ്പുറം ഗവ.കോളേജിൽ കെമിസ്ട്രി അദ്ധ്യാപികയാണ്.
2020 ആഗസ്റ്റ് 20ന് നിഖിലിന്റെ അച്ഛന്റെ ഇളയസഹോദരൻ ശ്രീധരന്റെയും ബിന്ദുവിന്റെയും മകൻ ഗൗതവും കുറ്റ്യാടി തളികൂനിയിൽ അജിത്ത് കുമാറിന്റെയും ലീന ലക്ഷ്മിയുടെയും മകൾ അനഘയും വിവാഹിതരായതും രജിസ്റ്ററിൽ ഒപ്പുവച്ചു തന്നെ. ഗോവയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിൽ ഉദ്യോഗസ്ഥനായഗൗതമിന്റെ മാതാപിതാക്കളുടെ വിവാഹവും ഇത്തരത്തിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |