തിരുവനന്തപുരം: തോക്ക് ലൈസൻസുള്ള ഒരാളുപോലും ഇല്ലാത്ത പഞ്ചായത്തുകൾ ധാരാളമുണ്ടെന്നിരിക്കെ,
ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ അധികാരം ഫലപ്രാപ്തിയിലെത്തിക്കാൻ പലയിടത്തും ബുദ്ധിമുട്ടാകുമെന്ന് ആക്ഷേപം. അതത് പഞ്ചായത്തിന് പുറത്തുള്ളവരെയും പരിഗണിക്കാമെന്ന് നിർദ്ദേശമുണ്ടെങ്കിലും അവിടങ്ങളിലും ലൈസൻസ് ഉള്ളവർ ഇല്ലെങ്കിൽ കുഴങ്ങും. ഗ്രാമീണ മേഖലയിലെ മിക്ക പഞ്ചായത്തുകളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്.
ജില്ലാ കളക്ടർമാരാണ് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് നൽകുന്നത്. ഒരു ജില്ലയിൽ ശരാശരി 50ൽ താഴെ പേർക്കു മാത്രമേ ലൈസൻസുള്ളൂ. ഇവരിൽ ഭൂരിപക്ഷവും വ്യവസായ പ്രമുഖരോ ഉന്നതരോ ആണ്. തോക്ക് ലൈസൻസ് ഉള്ളവരുടെ എണ്ണം വളരെ കുറവായതിനാൽ കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനം നിർദ്ദേശിക്കുന്ന ഒരാൾക്ക് ലൈസൻസും പരിശീലനവും നൽകണമെന്ന ആവശ്യം ഉയർന്നു തുടങ്ങി. വിരമിച്ച പട്ടാളക്കാർ, പൊലീസുകാർ എന്നിവരെ ഇതിനായി നിയോഗിക്കാം.
പന്നികളെ കൊല്ലാൻ അവയുടെ നെറ്റിയിൽതന്നെ വെടിവയ്ക്കണം. ശരീരത്തിലാണ് ഏൽക്കുന്നതെങ്കിൽ അവ കൂടുതൽ ആക്രമണകാരിയാകും. ഇത്തരത്തിൽ പന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ട സംഭവം മാസങ്ങൾക്കു മുമ്പ് കണ്ണൂരിലുണ്ടായിട്ടുണ്ട്. അതിനാൽ തോക്ക് ഉപയോഗിക്കുന്നവർക്ക് ഇക്കാര്യത്തിൽ പരിശീലനം നൽണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |