തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പഴവർഗ്ഗങ്ങളിൽ നിന്ന് വൈൻ നിർമ്മിക്കാനുള്ള പദ്ധതി സംബന്ധിച്ച ഉത്തരവ് വൈകാതെ ഇറങ്ങും. പൈനാപ്പിൾ, ചക്ക തുടങ്ങിയവയിൽ നിന്ന് ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ജാതിക്കയുടെ തോടിൽ നിന്ന് ഉണ്ടാക്കുന്നതും പരിഗണിക്കും.
വൈൻ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ എക്സൈസ് വകുപ്പ് തയ്യാറാക്കിയ ചട്ടത്തിന് നിയമവകുപ്പ് അംഗീകാരം നൽകി. ഫയൽ നിയമസഭ സബ്ജക്റ്റ് കമ്മിറ്റി കൂടി കണ്ട ശേഷമാവും ഉത്തരവിറക്കുക. പുതിയ ചട്ടങ്ങൾ തയ്യാറാക്കുമ്പോൾ കമ്മിറ്റിയെ അറിയിക്കണമെന്ന നിർദ്ദേശമുള്ളതിനാലാണിത്.
വൈൻ നിർമ്മാണ യൂണിറ്റുകൾക്ക് മൂന്ന് വർഷമാണ് ലൈസൻസ് കാലാവധി. വാർഷിക ഫീസ് 50,000 രൂപ. വൈൻ ബോട്ട്‌ലിംഗ് ലൈസൻസിന് 5000 രൂപ ഫീസ്. ലൈസൻസ് പുതുക്കി നൽകാനുള്ള അധികാരം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കായിരിക്കും. കേരളത്തിൽ നിലവിൽ വൈൻ നിർമ്മാണ യൂണിറ്റുകളില്ല.
എക്‌സൈസ് കമ്മിഷണറുടെ നിർദ്ദേശാനുസരണം കാർഷിക വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ചെയർമാനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് ഇൻസ്‌പെക്ടർ എന്നിവർ അംഗങ്ങളായ കമ്മിറ്റി ശുപാർശ ചെയ്താലേ ലൈസൻസ് ലഭിക്കൂ.
ചെലവ് അഞ്ച് ലക്ഷം
യൂണിറ്റ് ആരംഭിക്കാൻ കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും വേണ്ടിവരും. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ വൈൻ എത്തുന്നത്. മുന്തിരിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈനാണിത്.
എഥനോൾ ഉത്പാദനം വൈകും
അതേസമയം, പഴവർഗങ്ങളിൽ നിന്നും ധാന്യേതര കാർഷിക വിഭവങ്ങളിൽ നിന്നും ലഹരി കുറഞ്ഞ മദ്യം നിർമ്മിക്കുന്ന പദ്ധതി വൈകും. പൈലറ്റ് പ്രോജക്ടായി തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിൽ മരച്ചീനിയിൽ നിന്ന് എഥനോളും മൂല്യവർദ്ധിത ഉത്പന്നങ്ങളും നിർമ്മിക്കാനുള്ള പ്രധാന നടപടികൾ തുടങ്ങിയില്ല. ലാബ് ജോലികൾ നടക്കുന്നുണ്ട്. ഇതിന് രണ്ട് കോടി അനുവദിച്ചെങ്കിലും ഗവേഷണ കേന്ദ്രത്തിന് കൈമാറിയിട്ടില്ല. കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിത്തൊണ്ട് തുടങ്ങിയ വിഭവങ്ങളാണ് ഉപയോഗിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |