തിരുവനന്തപുരം: ഉത്രാട ദിവസം ബന്ധുക്കളായ അയൽവാസികൾ തമ്മിലുള്ള വഴക്കിനിടെ ഹോളോബ്രിക്സ് കൊണ്ടുള്ള ഏറുകൊണ്ട് പരിക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവല്ലം തിരുവഴിമുക്ക് ടി.സി 64/ 1650 മേലെനിരപ്പിൽ വീട്ടിൽ രാജി (40) ആണ് മരിച്ചത്. രാജിയെ ആക്രമിച്ച തിരുവല്ലം തിരുവഴിമുക്ക് മേലേനിരപ്പിൽ വീട്ടിൽ ഗിരീശനെ (43) തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 9.30 നാണ് സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: രാജിയും അയൽവാസിയും ബന്ധുവുമായ ഗിരീശനുമായി വർഷങ്ങളായി തർക്കമുണ്ടായിരുന്നു. രാജിയുടെ ഭർത്താവും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനുമായ ചന്ദ്രകുമാറിന്റെ ഇളയമ്മയുടെ മകനാണ് ഗിരീശൻ. സംഭവ ദിവസം ചന്ദ്രകുമാറും ഗിരീശനും ഒന്നിച്ചരുന്നു മദ്യപിച്ചു. ഇതു കണ്ട രാജി മൊബൈൽ ഫോണിൽ ഇവർ മദ്യപിക്കുന്ന ദൃശ്യം പകർത്തുമെന്നും പൊലീസിൽ അറിയിക്കുമെന്നും പറഞ്ഞു. തർക്കം മൂത്തപ്പോൾ ഗിരീശൻ സമീപത്ത് കിടന്നിരുന്ന ഒരു ഹോളോബ്രിക്സ് കല്ല് എടുത്ത് രാജിയുടെ തലയ്ക്ക് എറിയുകയായിരുന്നു. എറ് കൊണ്ട് നിലത്ത് വീണ രാജിയെ ചന്ദ്രകുമാറും നാട്ടുകാരും ചേർന്ന് ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഫോർട്ട് അസ്സിസ്റ്റന്റ് കമ്മിഷണർ ഷാജിയുടെ നേതൃത്വത്തിൽ തിരുവല്ലം എസ്. എച്ച്. ഒ സുരേഷ് വി.നായർ, എസ്.ഐ.ബിപിൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് വിഴിഞ്ഞം മുക്കോലയിൽ നിന്നും ഇന്നലെ അറസ്റ്റ് ചെയ്തത്. ഇയാൾ കെട്ടിട നിർമ്മാണ തൊഴിലാളിയാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തും. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരിൽ നിന്ന് മൊഴിയെടുത്തു. തിരുവല്ലം മേനിലത്ത് ഡി.ടി.പി സെന്റർ നടത്തുകയായിരുന്നു രാജി. മക്കൾ വിദ്യാർത്ഥികളായ അതിഥി ചന്ദ്രൻ,ചിന്മയ ചന്ദ്രൻ.മൃതദേഹം കുടുംബവീട്ടിൽ സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |