തിരുവനന്തപുരം: പകുതി ബോധത്തിലാണ്ടുകിടക്കെ, ആർ.സി.സി ഐ.സി.യുവിൽ ഡോക്ടർമാരുടെ സംഭാഷണം ഒരു മുഴക്കംപോലെ ബിന്ദുവിന്റെ ചെവിയിലെത്തി. 'ലംഗ്സിലും വ്യാപിച്ചു. നീർക്കെട്ടുണ്ട്. ഫോർത്ത് സ്റ്റേജാണ്. രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്.' മനസിലൊരു കൊള്ളിയാൻ മിന്നിയെങ്കിലും പെട്ടെന്ന് ഒരുപിടി ചിത്രങ്ങൾ മനസിലൂടെ കയറിവന്നു, കുട്ടിക്കാലം മുതൽ വരച്ച് നിറം നൽകിയ ചിത്രങ്ങൾ. അപ്പോൾ മുതൽ മനസിലുറപ്പിച്ചു. 'ഇല്ല, ലക്ഷ്യബോധം കൈവിടില്ല. ഒരു അർബുദത്തിനും എന്നെ തോല്പിക്കാനാവില്ല'... രോഗത്തെ തോല്പിക്കാൻ മനസിലൊരു ലക്ഷ്യബോധമുണ്ടാകണമെന്ന് ഡോക്ടർമാർകൂടി പറഞ്ഞപ്പോൾ ബിന്ദു മനസിലുറപ്പിച്ചു. 'ഇനിയും വരയ്ക്കണം ഏറെ ചിത്രങ്ങൾ. വലിയ കാൻവാസിൽ 'രാധാമാധവം' മ്യൂറൽ പെയിന്റ് ചെയ്യണം'.
ഏഴുമാസത്തെ ചികിത്സയ്ക്കു ശേഷം ഇപ്പോൾ കാൻസറിന്റെ വിഷവിത്തുകൾ കൊഴിഞ്ഞു പോയിരിക്കുന്നു. കഴിഞ്ഞ വർഷം ജൂലായിലാണ് വയർവീക്കത്തിന്റെ രൂപത്തിൽ കാൻസർ ബിന്ദു വി.സിയെ (52) പിടികൂടിയത്. ഇപ്പോൾ ചിത്രരചനയിൽ സജീവമാണ് ബിന്ദു. 'ചിത്രങ്ങളാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. ഇനി ചിത്രരചനാ ക്ലാസുകൾ പഴയതുപോലെ ആരംഭിക്കണം' - കൈമനം അമൃതനഗറിൽ വീടിനു സമീപത്തെ സ്വന്തം സ്ഥാപനമായ ഹാന്റിക് ഗുരുകുലത്തിലിരുന്ന് സംസാരിക്കുമ്പോൾ മുന്നിൽ 'രാധാമാധവം' പുരോഗമിക്കുകയായിരുന്നു. പരമശിവനോടുള്ള പ്രാർത്ഥനയോടെ 'ശിവകുടുംബ'ത്തിന്റെ പെയിന്റിംഗും ഒപ്പം തീർക്കുന്നുണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കുമായി ബിന്ദു നടത്തുന്ന ചിത്രകലാ പഠന കേന്ദ്രമാണ് ഹാന്റിക്. വാട്ടർ കളർ, ഓയിൽ പെയിന്റിംഗ്, മ്യൂറൽ മുതൽ 18 കാരറ്റ് സ്വർണത്തിൽ തീർക്കുന്ന തഞ്ചാവൂർ ചിത്രകലവരെ ബിന്ദുവിന് വഴങ്ങും. കുട്ടിക്കാലം മുതൽ ചിത്രരചന പഠിച്ചിരുന്നു. കെമിസ്ട്രിയിലും കമ്പ്യൂട്ടർ സയൻസിലും പി.ജിയുള്ള ബിന്ദു ഇഗ്നോയിൽ കോഴ്സ് കോ-ഓർഡിനേറ്ററായി ജോലി ചെയ്തിരുന്നെങ്കിലും മുഴുവൻ സമയം ചിത്രകലയിൽ മുഴുകാനായി 2010ൽ അത് ഉപേക്ഷിച്ചു. ചിത്രകലാ പ്രദർശനത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിലെ ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കാറുണ്ട്. കൊല്ലം മുത്തൂറ്റ് ടാറ്റാ ജീവനക്കാരനായ ഭർത്താവ് സാബുവും ചിത്രകലയിൽ കമ്പമുള്ള ആളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |