ദുഃഖങ്ങൾ ഏറെ ഉണ്ടായിട്ടും സഹിച്ച് മരണം ഉള്ളിൽ പേറി നടന്നവൾ- സേതുലക്ഷ്മി. അഭയത്തിലെ സേതുലക്ഷ്മി. അവളാണ് ഞാനെഴുതിയ നോവലുകളിൽ ഏറ്റവും ശക്തയായ, എനിക്കിഷ്ടപ്പെട്ട സ്ത്രീ കഥാപാത്രം. നല്ല കുടുംബത്തിൽ ജനിച്ച് ചുറ്റുമുള്ളവരുടെ സ്നേഹവാത്സല്യത്തിൽ വളർന്ന് കോളേജിലെത്തുമ്പോൾ അവൾക്കൊരു പ്രണയമുണ്ടാകുന്നു. ആ പ്രണയം പരാജയപ്പെടുന്നതോടെ സേതുലക്ഷ്മി തന്റെ വിഷമങ്ങളെല്ലാം ഉള്ളിലൊളിപ്പിച്ച് ജീവിക്കുന്നു. അവൾ ഒടുവിൽ മരണത്തിൽ അഭയം കണ്ടെത്തുന്നു. എന്റെ സങ്കല്പത്തിൽ നിന്നുണ്ടായ കഥാപാത്രമാണ് സേതുലക്ഷ്മിയെങ്കിലും അവൾക്ക് എഴുത്തുകാരി രാജലക്ഷ്മിയുടെ ഛായയുണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ അത് നിഷേധിക്കാൻ പോയിട്ടില്ല. എനിക്കങ്ങനെ തോന്നിയിട്ടില്ലെന്ന് പറയാനുമാവില്ല. എന്നാൽ, രാജലക്ഷ്മിക്കൊപ്പം പഠിച്ച അവർക്കൊപ്പം കോളേജിൽ അദ്ധ്യാപികയായിരുന്ന ഒരാൾ ഒരിക്കൽ എന്നെ കണ്ടപ്പോൾ പറഞ്ഞത്, രാജലക്ഷ്മിയുടെ സ്വഭാവം ഇങ്ങനെ ആയിരുന്നില്ല. വളരെ ബോൾഡായിരുന്നു. എന്തു പ്രതിസന്ധിയെയും സധൈര്യം നേരിട്ടിരുന്ന വ്യക്തിയായിരുന്നു എന്നാണ്. എന്നും എനിക്കിഷ്ടം മരണം ചുമന്നു നടക്കുന്ന, മരണത്തിൽ അഭയം തേടുന്ന എന്റെ സേതുലക്ഷ്മിയോടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |