തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം ഒന്നരമാസക്കാലമായി അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇക്കാര്യം ഉന്നയിച്ച് മത സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
നല്ല രീതിയിൽ രോഗവ്യാപനത്തോത് കുറഞ്ഞുവരുന്നുണ്ട്. അടുത്ത ബുധനാഴ്ചവരെയാണ് നിലവിലെ നിയന്ത്രണങ്ങൾ. ചൊവ്വാഴ്ച അവലോകനത്തിന് ശേഷം തീരുമാനമെടുക്കും. ആരാധനാലയങ്ങൾ അടച്ചിടുക സർക്കാരിന്റെ ഉദ്ദേശ്യമല്ല. പലതിനും നിർബന്ധിതരായതാണ്.
ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും സിനിമാ,സീരിയൽ ഷൂട്ടിംഗ് ആരംഭിക്കുന്നതും അന്ന് തീരുമാനിക്കും. ബ്യൂട്ടി പാർലറുകൾക്ക് പ്രവർത്താനാനുമതിയില്ലെങ്കിലും അതിനോട് ചേർന്നുള്ള ബാർബർ ഷോപ്പുകൾക്ക് ഇപ്പോഴും പ്രവർത്തിക്കാം.
കൊവാക്സിൻ ക്ഷാമമുള്ളതിനാൽ രണ്ടാം ഡോസ് എടുക്കാനാകാത്ത സ്ഥിതിയുണ്ട്. ഒന്നുരണ്ടുദിവസങ്ങൾക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |