തിരുവനന്തപുരം: മതത്തിന് അതീതമായി ക്ഷേത്രാരാധനയിൽ വിശ്വസിക്കുകയും, മൂകാംബികയിൽ സംഗീതാർച്ചനയും ശബരിമലയിൽ ദർശനവും നടത്തി കേരളത്തിന്റെ പ്രതീകമായി മാറുകയും ചെയ്ത മഹാഗായകനായ കെ.ജെ.യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു.
'ക്ഷേത്രവിശ്വാസമുള്ള എല്ലാവരെയും പ്രവേശിപ്പിക്കണമെന്ന അഭിപ്രായമാണ് ശിവഗിരി മഠത്തിന്റേത്. ജാതി-മത ഭേദം പാടില്ല. ശ്രീനാരായണഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളിലെല്ലാം ജാതിമതഭേദമെന്യേ പ്രവേശനമുണ്ട്. എല്ലാ ക്ഷേത്രവാതിലുകളും വിശ്വാസികൾക്കായി തുറക്കണം."-കൗമുദി ടി.വിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ സ്വാമി സച്ചിദാനന്ദ പറഞ്ഞു. യേശുദാസ് സിനിമയിൽ ആദ്യമായി പാടിയതിന്റെ അറുപതാം വാർഷികവേളയിലാണ് പ്രതികരണം.
ശിവഗിരിയിൽ ആദരിക്കും
യേശുദാസിനെ ശിവഗിരിയിലേക്ക് ക്ഷണിച്ച് ആദരിക്കുമെന്ന് സ്വാമി പറഞ്ഞു. ഗുരുവിന്റെ ഏകലോകദർശനത്തെക്കുറിച്ച് എവിടെപ്പോയാലും അദ്ദേഹം പറയും. ലണ്ടനിൽ മലയാളികളുടെ ഒരു മന്ദിരം ഉദ്ഘാടനം ചെയ്തപ്പോൾ ജാതിഭേദം മതദ്വേഷം എന്നുതുടങ്ങുന്ന സൂക്തത്തിന്റെ നാലുവരി എഴുതിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ടത്. ശ്രീനാരായണ ദർശനത്തിന്റെ മൂലമന്ത്രമാണത്. അതിന് അനുസൃതമായ ജീവിതം നയിക്കുന്ന വ്യക്തിയാണെന്നാണ് ഞാൻ മനസിലാക്കുന്നത്. ഗുരുവിന്റെ ഏകലോക ദർശനത്തിലധിഷ്ഠിതമായ 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് 'ആലാപനം ചെയ്ത് ഗാനസപര്യ തുടങ്ങിയ അദ്ദേഹത്തിന് ജീവിതവിജയമുണ്ടായി. ഗുരുദേവ സന്ദേശ പ്രചാരണത്തിനും അദ്ദേഹം പ്രാധാന്യം നൽകി.അതിൽ ഗുരുദേവന്റെ സംന്യസ്ത ശിഷ്യ പരമ്പരയ്ക്കുവേണ്ടി ശിവഗിരി മഠത്തിന്റെ എല്ലാ ആശംസകളും നേരുന്നതായി സ്വാമി സച്ചിദാനന്ദ അറിയിച്ചു. അഭിമുഖം കൗമുദി ടി.വിയിൽ ഇന്ന് രാത്രി എട്ടുമണിക്ക് സംപ്രേഷണം ചെയ്യും.
ഗോപുര വാതിൽ തുറക്കും
" ഗുരുവായൂരമ്പല നടയിൽ,
ഒരു ദിവസം ഞാൻ പോകും,
ഗോപുര വാതിൽ തുറക്കും ,
ഞാൻ ഗോപകുമാരനെ കാണും " എന്നു ശ്രോതാക്കളുടെ ഹൃദയത്തിൽ തൊട്ട ഗാനമാലപിച്ച യേശുദാസിനെ ഗുരുവായൂർക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് ആഗ്രഹിക്കാത്തവരില്ല. 1970ൽ റിലീസ് ചെയ്ത, ഒതേനന്റെ മകൻ എന്ന ചിത്രത്തിൽ വയലാർ എഴുതി ദേവരാജൻ ഈണം പകർന്ന ഗാനമാണിത്. അരനൂറ്റാണ്ട് പിന്നിടുമ്പോഴും യേശുദാസിനു മുന്നിൽ ആ വാതിലുകൾ തുറന്നില്ല. യേശുദാസിനെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വയലാർ രാമവർമ്മ സത്യഗ്രഹമിരിക്കുമെന്ന് പറഞ്ഞതും ചർച്ചയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |