കടയ്ക്കൽ: പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് നൈറ്റി സ്ഥിരം വേഷമാക്കി ജനശ്രദ്ധ നേടിയ പുതുക്കോട് റുക്‌സാന മൻസിലിൽ യഹിയ (70 - ആർ.എം.എസ് തട്ടുകട) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചുകാലമായി കിടപ്പിലായിരുന്നു. ഇന്നലെ രാവിലെ 9.30 ഓടെ പുതുക്കോടുള്ള ഇളയമകളുടെ വസതിയിലായിരുന്നു അന്ത്യം.
പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് കടയ്ക്കൽ മുക്കുന്നത്തുവച്ച് മടക്കിക്കുത്തിയ മുണ്ട് അഴിച്ചിടാത്തതിന്റെ പേരിൽ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് യഹിയ നൈറ്റി സ്ഥിരം വേഷമായി സ്വീകരിച്ചത്. ഇതേത്തുടർന്ന് മാക്സി മാമ, നൈറ്റി മാമ എന്നീ പേരുകളിൽ പ്രസിദ്ധനായ യഹിയ തന്റെ വേറിട്ട നിലപാടുകളിലൂടെ പലപ്പോഴും ജനശ്രദ്ധ നേടിയിരുന്നു.
നോട്ട് നിരോധനത്തിൽ പ്രതിഷേധിച്ച് കറൻസി കത്തിക്കുകയും തലമുടിയുടെയും മീശയുടെയും ഒരുഭാഗം വടിക്കുകയും ചെയ്തതിലൂടെ ദേശീയതലത്തിലും യഹിയ പ്രസിദ്ധി നേടി. വേറിട്ട വിഭവങ്ങളിലൂടെ യഹിയയുടെ മുക്കുന്നത്തെ ആർ.എം.എസ് തട്ടുകടയും ചർച്ചയായിരുന്നു.
പരേതയായ സുഹ്റ ബീവിയാണ് ഭാര്യ. മക്കൾ: സബീന, സീന. മരുമക്കൾ: സലിം, സഹീർ. കബറടക്കം പുതുക്കോട് ജുമാ മസ്ജിദിൽ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |