തിരുവനന്തപുരം: കലോത്സവങ്ങളും കായികമത്സരങ്ങളും ഇല്ലാത്ത ഒരു അദ്ധ്യയന വർഷം കൂടി കടന്നുപോകുന്നു. കൊവിഡിനുശേഷം ഫെബ്രുവരി 21 മുതൽ സ്കൂളുകൾ പൂർണതോതിൽ പ്രവർത്തന സജ്ജമായെങ്കിലും പരീക്ഷ മുൻനിറുത്തി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാനുള്ളതിനാലും മാർച്ച് അവസാനം, ഏപ്രിൽ മാസങ്ങൾ പരീക്ഷാ കാലമായതിനാലും ഈ അദ്ധ്യയന വർഷവും കലാ- കായിക മത്സരങ്ങൾ നടത്താൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. 15,000 കുട്ടികളാണ് കലാകായിക മത്സരങ്ങളിൽ പങ്കെടുക്കാറുള്ളത്. ഉപജില്ല, ജില്ലാതലത്തിൽ നടത്തിയ ശേഷമേ സംസ്ഥാന തലത്തിൽ നടക്കുകയുള്ളൂ. ചുരുക്കം സ്കൂളുകളിൽ ഓൺലൈനായി ചില മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. 2019 നവംബർ 28 മുതൽ ഡിസംബർ ഒന്നു വരെ കാസർകോട് വച്ചാണ് അവസാനമായി സ്കൂൾ കലോത്സവം നടന്നത്. സ്കൂൾ കായിക മേള അതേ വർഷം കണ്ണൂരിൽ വച്ചായിരുന്നു. 2020ൽ കൊല്ലത്തു വച്ച് കലോത്സവം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് രൂക്ഷമായതോടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റി. ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, ഓട്ടൻതുള്ളൽ തുടങ്ങി 236 മത്സര ഇനങ്ങളുമായി ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണ് സംസ്ഥാന സ്‌കൂൾ കലോത്സവം. ഇതുകൂടാതെ ശാസ്ത്രമേള, കായിക മേള,ഗണിതശാസ്ത്ര മേള തുടങ്ങി ഗ്രേസ് മാർക്ക് കിട്ടാനുള്ള കുട്ടികളുടെ നിരവധി അവസരങ്ങളാണ് കഴിഞ്ഞ രണ്ട് വർഷമായി നഷ്ടമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |