■ഹയാത്ത് റീജൻസി നാടിന് സമർപ്പിച്ചു
തിരുവനന്തപുരം: പ്രമുഖ വ്യവസായി എം.എ. യൂസഫലി കേരളത്തിന്റെ അനൗദ്യോഗിക അംബാസഡറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചു. തിരുവനന്തപുരം വഴുതക്കാട്ട് ലുലു ഗ്രൂപ്പും ഹയാത്ത് ഹോട്ടൽസ് കോർപ്പറേഷനും ചേർന്നാരംഭിച്ച പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജൻസിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വിനോദ സഞ്ചാര മേഖല തഴച്ചുവളരുന്ന സാഹചര്യത്തിലാണ് ഹയാത്ത് വരുന്നതെന്നത് അഭിനന്ദനാർഹമാണ്. നിക്ഷേപം വർദ്ധിപ്പിക്കുന്നതിൽ കേരളത്തെ എല്ലാരീതിയിലും സഹായിക്കുന്ന വ്യവസായ പ്രമുഖനാണ് യൂസഫലി. സംസ്ഥാന ഗവൺമെന്റിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പല ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ സഹായം ലഭിച്ചിട്ടുണ്ട്. താനല്ല, തനിക്ക് പകരം ആര് കസേരയിലിരുന്നാലും യൂസഫലിയുടെ പെരുമാറ്റവും സഹകരണവും ഇതുപോലെ തന്നെയാകും. അതാണ് അദ്ദേഹത്തിന്റെ ജനുസ്.
യൂസഫലി എല്ലാവരുമായി നല്ല കൂട്ടാണ്. രാഷ്ട്രീയക്കാർക്ക് എല്ലാവർക്കും ഒത്തു ചേരാനുള്ള
അവസരമായി, ഇത്തരം പരിപാടികൾ യൂസഫലി ഇടയ്ക്കിടെ സംഘടിപ്പിക്കട്ടെയെന്ന മുഖ്യമന്ത്രിയുടെ കമന്റ് ചിരി പടർത്തി.
ഹോട്ടലിലെ ഗ്രേറ്റ് ഹാൾ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ്
വി.ഡി.സതീശൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രി വി.മുരളീധരൻ, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, ആന്റണി രാജു, ജി.ആർ. അനിൽ, വി.ശിവൻകുട്ടി, ശശി തരൂർ എം.പി, എം.എൽ.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ വിശിഷ്ടാതിഥികളായി. ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ എം എ. അഷ്റഫ് അലി, സി.ഇ.ഒ സൈഫി രൂപാവാല, സി.ഒ.ഒ സലിം വി.ഐ, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലിം, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് സി.ഇ.ഒ അദീബ് അഹമ്മദ്, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ നിഷാദ് എം.എ, ലുലു തിരുവനന്തപുരം റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ എന്നിവരും പങ്കെടുത്തു.
കോഴിക്കോട്ട് 500
കോടിയുടെ ഹോട്ടൽ
500 കോടി രൂപ ചെലവിൽ കോഴിക്കോട് ഹയാത്തിന്റെ പുതിയ ഹോട്ടൽ പണിയുമെന്ന്
സ്വാഗത പ്രസംഗത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. 6 ഏക്കർ സ്ഥലം വാങ്ങിയിട്ടുണ്ട്. ജനുവരിയിൽ ജോലികൾ ആരംഭിക്കും.
മുപ്പതിനായിരം മലയാളികൾക്ക് തൊഴിൽ കൊടുക്കുന്ന ലുലു ഗ്രൂപ്പ് എല്ലാമലയാളികളുടെയും അഭിമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
യൂസഫലിയുടെ സ്നേഹ ബന്ധവും ഓർമ്മ ശക്തിയും വിസ്‌മയകരമാണെന്നും സതീശൻ പറഞ്ഞു. ഇന്ത്യക്ക് പുറത്ത് ഇന്ത്യാക്കാരുടെ സംരക്ഷകനാണ് യൂസഫലിയെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. വികനസ പ്രവർത്തനങ്ങൾക്ക് കേന്ദ്രത്തിന്റെ പിന്തുണ അദ്ദേഹത്തിനുണ്ടാകും. കേരള ടൂറിസത്തിന് ഊർജ്ജം പകരുന്ന ഇത്തരം സംരംഭങ്ങൾ ഇനിയുണ്ടാകണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം മാത്രമല്ല, ബിസിനസും തലസ്ഥാനത്ത് വളരണമെന്നും, അതിന് ഇത്തരത്തിലുള്ള ഹോട്ടലുകൾ
സഹായകരമാകുമെന്നും ശശി തരൂർ എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |