എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം : കൊവിഡ് മഹാമാരിയ്ക്ക് നടുവിലൂടെ കടന്നുപോകുന്നതിനിടെ സംസ്ഥാനത്തിന് വെല്ലുവിളിയായി സിക്ക വൈറസും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാറശ്ശാല സ്വദേശിനിയിലാണ് സംസ്ഥാനത്ത് ആദ്യമായി രോഗം കണ്ടെത്തിയത്. 24കാരിയായ ഇവർ ഗർഭിണിയാണ്. അതേസമയം തിരുവനന്തപുരം നഗരത്തിൽ 13പേർ രോഗബാധ സംശയിച്ച് നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധനാഫലം കാത്തിരിക്കുയാണ് ആരോഗ്യവകുപ്പ്. ആന്ധ്രാപ്രദേശ്, അസാം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രോഗം നേരത്തെ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഈഡിസ് കൊതുകുകളാണ് സിക്ക പകർത്തുന്നത്.
ഈ സീസണിൽ ഡെങ്കിപ്പനി പടരുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയിരുന്നെങ്കിലും സിക്ക വൈറസിന്റെ സാന്നിദ്ധ്യം അപ്രതീക്ഷിതമാണ്. ഇതോടെ കൊതുകുനിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് എല്ലാ ജില്ലകൾക്കും നിർദ്ദേശം നൽകി. സിക്ക ബാധിക്കുന്നവരിൽ മരണം അപൂർവമാണ്. എന്നാൽ, ഗർഭിണികളിൽ രോഗംബാധിച്ചാൽ കുഞ്ഞിന് ഗുരുതരമായ വൈകല്യമുണ്ടാകുമെന്നതാണ് ഇതിന്റെ അപകടകരമായ വശം.
പാറശ്ശാലയിൽ രോഗം സ്ഥിരീകരിച്ച യുവതി ജൂൺ 28നാണ് പനി, തലവേദന, ശരീരത്തിൽ ചുവന്ന പാടുകൾ തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. പരിശോധനയിൽ സിക്കയ്ക്ക് സമാനമായ ലക്ഷണങ്ങളാണെന്ന് കണ്ടെത്തി. തുടർന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകൾ അയച്ചാണ് രോഗം സ്ഥിരീകരിച്ചത്. അതിനിടെ കഴിഞ്ഞ ബുധനാഴ്ച യുവതിയുടെ പ്രസവം സാധാരണ നിലയിൽ നടന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. യുവതിയുടെ വീട് തമിഴ്നാട് അതിർത്തിയിലാണ്. ഒരാഴ്ച മുമ്പ് അവരുടെ അമ്മയ്ക്കും സമാനമായ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
'സിക്ക വൈറസാണെന്ന് പ്രാഥമികപരിശോധനയിൽ കണ്ടപ്പോൾ തന്നെ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികൾ സ്വീകരിച്ചു. ആരോഗ്യപ്രവർത്തകരുടെ സംഘം രോഗബാധിത പ്രദേശം സന്ദർശിക്കുകയും നിയന്ത്രണ നടപടികൾ ആരംഭിക്കുകയും ചെയ്തു. എല്ലാ ജില്ലകളിലും ജാഗ്രത പുലർത്തും.'
- വീണാ ജോർജ്
ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |