തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ വൃക്കമാറ്റ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ചതിൽ കരാർ ജീവനക്കാരെ ബലിയാടാക്കി ഡോക്ടർമാരെ രക്ഷിക്കാൻ വഴിയൊരുക്കി അന്വേഷണ റിപ്പോർട്ട്.
അവയവദാനം ഏകോപിപ്പിക്കുന്ന കെ - സോട്ടോയിലെ
( കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ ) രണ്ട് ട്രാൻസ്‌പ്ലാന്റ് കോ ഓർഡിനേറ്റർമാരെ പിരിച്ചുവിടണമെന്നാണ് അഡിഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിന്റെ റിപ്പോർട്ടിലുള്ളത്.
കഴിഞ്ഞ ആഴ്ചയാണ് ആശാ തോമസ് മന്ത്രി വീണാ ജോർജിന് റിപ്പോർട്ട് സമർപ്പിച്ചത്. തുടർനടപടി സ്വീകരിക്കണമെന്ന കുറിപ്പോടെ മന്ത്രി ഫയൽ തിരികെ നൽകി.
മറ്റ് ശുപാർശകൾ
സസ്‌പെൻഷനിലുള്ള നെഫ്രോളജി മേധാവി ഡോ.ജേക്കബ് ജോർജിനെയും യൂറോളി മേധാവി ഡോ.എസ്.വാസുദേവനെയും തിരിച്ചെടുത്ത് അച്ചടക്ക നടപടി സ്വീകരിക്കണം.
അവധി അപേക്ഷ നൽകാതെ അനധികൃതമായി ആശുപത്രിയിൽ എത്താതിരുന്ന ഡോ.ജേക്കബ് ജോർജിനെതിരെ പ്രത്യേക അച്ചടക്ക നടപടി.
ശസ്ത്രക്രിയ വൈകിയതല്ല രോഗിയുടെ മരണകാരണം. എന്നാൽ ഏകോപന കുറവുണ്ടായി.
ജില്ലയ്‌ക്ക് പുറത്ത് താമസിക്കുന്ന ട്രാൻസ്‌പ്ലാന്റ് മാനേജർ ആശുപത്രിയിൽ എത്താതെ എങ്ങനെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു എന്ന് വിശദീകരണം തേടണം
ശുപാർശകളുടെ ഭാവി
ഡോക്ടർമാരുടെ വീഴ്ചയല്ല മരണകാരണമെന്ന കണ്ടെത്തൽ ഡോക്ടർമാർക്ക് അനുകൂലമാണ്. അതിനാൽ കടുത്ത നടപടി ഉണ്ടാവില്ല.
ഡോക്ടർമാരെ തിരിച്ചെടുത്ത് മാസങ്ങൾക്ക് ശേഷമാകും അച്ചടക്ക നടപടി
ഡ്യൂട്ടി ഡോക്ടർ ജേക്കബ് ജോർജ് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പര്യസമായതോടെ അദ്ദേഹത്തെ സംരക്ഷിക്കാനാകില്ല. കോട്ടയത്തേക്ക് മാറ്റിയേക്കും
ശസ്ത്രക്രിയയ്‌ക്ക് വൈകിയെത്തിയതാണ് ഡോ. വാസുദേവന്റെ കുറ്റം.
രോഗിക്ക് ഡയാലിസിസ് നടന്നതിനാലാണ് വൈകിയതെന്ന വിശദീകരണത്തിൽ അച്ചടക്ക നടപടി പേരിന് മാത്രമാകും.
വീഴ്ച ചൂണ്ടിക്കാട്ടിയത് കേരള കൗമുദി
ജൂൺ 19നാണ് തൃശൂരിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ച വൃക്ക നാല് മണിക്കൂർ കാത്തുവച്ച ശേഷം ശസ്ത്രക്രിയ നടത്തിയ വാർത്ത കേരളകൗമുദി റിപ്പോർട്ട് ചെയ്തത്. രോഗി സുരേഷ്‌കുമാർ 20ന് രാവിലെ മരിച്ചു. അന്ന് വൈകിട്ട് യൂറോളജി, നെഫ്രോളജി മേധാവിമാരെ സസ്‌പെൻഡ് ചെയ്യാൻ മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. അന്വേഷണവും പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |