■വർദ്ധന ഈ വർഷം മുതൽ■പുതിയ സീറ്റുകളിലേക്ക് പ്രത്യേക അലോട്ട്മെന്റ്
തിരുവനന്തപുരം : വിദേശത്തേക്കുള്ള നഴ്സുമാരുടെ ഒഴുക്കും, സംസ്ഥാനത്ത് നഴ്സുമാരുടെ ക്ഷാമവും
കണക്കിലെടുത്ത് ഗവ. നഴ്സിംഗ് കോളേജുകളിൽ 250 ബി.എസ്.സി നഴ്സിംഗ് സീറ്റുകൾ ഈ അദ്ധ്യയന വർഷം വർദ്ധിപ്പിക്കും.. പാരിപ്പള്ളി,മഞ്ചേരി ഒഴികെയുള്ള സംസ്ഥാനത്തെ ഏഴ് സർക്കാർ നഴ്സിംഗ് കോളേജുകളിലും സീറ്റ് 100 ആയി ഏകീകരിക്കാൻ ഇന്നലെ മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി.
ഒൻപത് മാസത്തിനിടെ 23,000 നഴ്സുമാർ വിദേശത്തേക്ക് പോയെന്ന കണക്ക് സഹിതം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഈ വിഷയം പരിശോധിച്ച ശേഷമാണ് സീറ്റുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.
ഇതോടെ സർക്കാർ കോളേജുകളിലെ നഴ്സിംഗ് സീറ്റുകളുടെ എണ്ണം 570ൽ നിന്ന് 820 ആയി ഉയരും. ഈവർഷത്തെ നഴ്സിംഗ് പ്രവേശനത്തിന് അപേക്ഷിച്ചവരെ പരിഗണിച്ച് ഉടൻ പ്രത്യേക അലോട്ട്മെന്റ് നടത്തും.
ഇതിന് പുറമേ തിരുവനന്തപുരം,കോഴിക്കോട് നഴ്സിംഗ് കോളേജുകളിലെ പോസ്റ്റ് ബേസിക് നഴ്സിംഗ് കോഴ്സിന്റെ സീറ്റുകളും വർദ്ധിപ്പിക്കും. നിലവിൽ രണ്ട് കോളേജുകളിലും 60 സീറ്റ് വീതമാണുള്ളത്.
അടുത്ത അദ്ധ്യനവർഷം മുതൽ അധിക സീറ്റുകളിൽ പ്രവേശനം അനുവദിക്കും. ഡിസംബർ മുതൽ വിദേശത്തേക്കുള്ള ഒഴുക്ക് 35000 പേരിലേക്കെത്തുമെന്ന സാഹചര്യം നിലനിൽക്കെയാണ്, സീറ്റ് വർദ്ധന.
സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതും, സംസ്ഥാനത്തിന് ആവശ്യമുള്ളവരുടേയും പുറത്ത് പോകാൻ താത്പര്യമുള്ളവരുടെ എണ്ണവും കണക്കിലെടുത്താണ്
സീറ്റ് വർദ്ധനയെന്ന് മന്ത്രി വിശദീകരിച്ചു. സീറ്റ് കൂട്ടുന്നതിന് കർമ്മ പദ്ധതി ആവിഷ്‌ക്കരിക്കാനും മന്ത്രി നിർദേശിച്ചു.
'ബി.എസ്.സി. നഴ്സുമാരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കും. ക്രിട്ടിക്കൽ കെയർ, സൈക്യാട്രി തുടങ്ങിയ എം.എസ്.സി നഴ്സിംഗ് കോഴ്സുകളിലും സീറ്റുകൾ കൂട്ടും .'
-വീണാ ജോർജ്
ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |