എനിക്കിപ്പോൾ വയസ് 95. ഗൗരിഅമ്മയ്ക്ക് 102. മറ്റെല്ലാവരോടും കാർക്കശ്യ സ്വഭാവം പുലർത്തിയ ഗൗരിഅമ്മയ്ക്ക് എന്നോട് വലിയ ഇഷ്ടമായിരുന്നു. ഒരിക്കൽപ്പോലും മുഖം കറുത്ത് എന്നോട് പറഞ്ഞിട്ടില്ല. 1947 മുതൽ ഗൗരിഅമ്മയെ അടുത്തറിയാം. അന്ന് ടി.വി. തോമസ് തിരുവിതാംകൂർ അസംബ്ളിയിലേക്ക് മത്സരിക്കുന്നു. ഗൗരിഅമ്മ ചേർത്തലയിൽ സ്ഥാനാർത്ഥിയായിരുന്നു. ഗൗരിഅമ്മയ്ക്ക് 25 വയസ്. എനിക്ക് 18. കുട്ടികളുടെ സംഘടനയിൽ ഞാൻ സജീവമായി പ്രവർത്തിക്കുന്ന കാലം. ഗൗരിഅമ്മയുടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ഞാനുമുണ്ട്. ചേർത്തല മുതൽ അരൂർ വരെ തെരുവോരങ്ങൾ തോരണം കൊണ്ട് അലങ്കരിക്കലും കൈ കൊണ്ട് പോസ്റ്ററുകൾ എഴുതി പതിക്കലുമൊക്കെ എന്റെ ചുമതലയായിരുന്നു.
അതൊക്കെ വൈകുന്നേരം ഗൗരിഅമ്മ പങ്കെടുക്കുന്ന യോഗത്തിൽ വിലയിരുത്തും. ചെറിയ പിഴവുണ്ടായാലും ശകാരിക്കും. പക്ഷേ, എന്നോട് വലിയ സ്നേഹമായിരുന്നു.
ഒരു വർഷം കഴിഞ്ഞ് കോട്ടയം കുറിച്ചിയിലെ സംസ്കൃത വിദ്യാലയത്തിൽ അദ്ധ്യാപകനായപ്പോൾ അവരുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞു. അന്ന് ടി.വി. തോമസും ഗൗരിഅമ്മയും ജയിലിലായിരുന്നു. ഇ.എം.എസും പി.കൃഷ്ണപിള്ളയും മലബാറിൽ ഒളിവിലായിരുന്നു. ടി.വിയും ഗൗരിഅമ്മയും പരസ്പരം പ്രണയ ലേഖനം എറിഞ്ഞു കൊടുക്കുമായിരുന്നു.
1957ൽ അവർ ആദ്യ ഇ.എം.എസ് മന്ത്രിസഭയിൽ അംഗമായതോടെ ഭൂപരിഷ്കരണ നിയമം തയ്യാറാക്കാൻ നിയോഗിച്ച കമ്മിറ്റിയിൽ ഞാനുമുണ്ടായിരുന്നു. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ, സി.എച്ച്.കണാരൻ എന്നിവരായിരുന്നു സമിതിയിലെ മറ്റു രണ്ടു പേർ. ഗൗരിഅമ്മയുടെ നിർദ്ദേശത്തെ തുടർന്നാണ് എനിക്കും കമ്മിറ്റിയിൽ ഇടം കിട്ടിയത്. ഇവർ തയ്യാറാക്കുന്ന നിർദേശങ്ങളും ഭേദഗതികളും ഇംഗ്ളീഷിൽ പരിഭാഷപ്പെടുത്തിയത് ഞാനായിരുന്നു.
1951ൽ തിരുക്കൊച്ചി നിയമസഭയിലേക്കായിരുന്നു ഗൗരിഅമ്മയുടെ ആദ്യ ജയം. തോല്പിച്ചത് കോൺഗ്രസിന്റെ സിറ്റിംഗ് എം.എൽ.എ പി.കെ രാമനെ. രാമന് കിട്ടിയ വോട്ടിന്റെ ഇരട്ടിയോളം ഗൗരിഅമ്മയ്ക്ക് കിട്ടി.
അന്ന് അവർ നിയമസഭയിൽ നടത്തിയ പ്രസംഗം ചരിത്രമായി.'സർ, ചേർത്തല താലൂക്കിൽ പട്ടിണി പുതുമയല്ല. കയർ വ്യവസായം അധഃപതിച്ച കാലത്തെല്ലാം അവിടെ പട്ടിണി സാധാരണമാണ്. നാട്ടിലെ പ്രധാന വ്യവസായം തകർന്നു. ആർക്കും പണിയില്ലാതായി. മേയാത്ത വീടുകളുടെ എണ്ണം കൂടി. പട്ടിണി മരണങ്ങൾ സംഭവിച്ചു. തൊണ്ണൂറു ശതമാനം സ്ത്രീകളും കയറു പിരിക്കുന്ന നാടാണ്. വൈകുന്നതു വരെ പണിയെടുത്താലും കിട്ടുന്നത് മൂന്നണയാണ്. ഇതുകൊണ്ട് ഇന്നാട്ടിലെ സ്ത്രീകൾ എങ്ങനെ വീടുപുലർത്തും?'-കേരള രാഷ്ട്രീയത്തിലെ ഉറച്ച സ്ത്രീ ശബ്ദത്തിന്റെ പ്രഖ്യാപനമായിരുന്നു അത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |