തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ എം.ഫിൽ കോഴ്സ് നിറുത്തുന്നു . കോഴ്സിന് ഇനി
വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ സർവകലാശാല വൈസ്ചാൻസലർമാർ പങ്കെടുത്ത വിദ്യാഭ്യാസ കൗൺസിൽ ഗവേണിങ് ബോഡി തീരുമാനിച്ചു. പകരം നാല് സെമസ്റ്ററുകളിലായി രണ്ട് വർഷ ഗവേഷണാധിഷ്ഠിത ബിരുദാനന്തര ബിരുദ (മാസ്റ്റേഴ്സ് ഡിഗ്രി വിത്ത് റിസർച്) കോഴ്സ് ആരംഭിക്കും. നിലവിൽ എം.ഫിൽ കോഴ്സ് ചെയ്യുന്നവർക്ക് പൂർത്തിയാക്കാം. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി എം.ഫിൽ തുടരേണ്ടതില്ലെന്ന് യു.ജി.സി സർവകലാശാലകൾക്ക് നിർദേശം നൽകിയിരുന്നു. പകരം പി.ജി കോഴ്സിന് ശേഷം സൂപ്പർ സ്പെഷാലിറ്റിയായി ഗവേഷണാധിഷ്ഠിത ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിക്കാമെന്നും നിർദേശിച്ചു. വ്യവസായ മേഖലയുമായി ബന്ധപ്പെടുത്തി പുതിയ കോഴ്സ് രൂപകൽപന ചെയ്യുന്നത് തൊഴിൽ സാദ്ധ്യത വർധിപ്പിക്കാനിടയാക്കും. പിഎച്ച്.ഡിക്ക് മുന്നൊരുക്ക കോഴ്സായും ഗവേഷണാധിഷ്ഠിത പി.ജി കോഴ്സിനെ ഉപയോഗപ്പെടുത്താം. പുതിയ കോഴ്സ് സർവകലാശാലകളാണ് രൂപകൽപന ചെയ്യേണ്ടത്.ഗവേഷണത്തിന് ഊന്നൽ നൽകുന്ന അധിക പി.ജി കോഴ്സായാണ് ഇത് വിഭാവനം ചെയ്യുക.
രണ്ടാഴ്ച മുമ്പ് കാലടി സംസ്കൃത സർവകലാശാല മലയാളം എം. ഫിൽ കോഴ്സിന് പ്രവേശന പരീക്ഷ നടത്തി താൽക്കാലിക റാങ്ക് പട്ടിക പുറത്തിറക്കിയിരുന്നു. പുതിയ തീരുമാനം ഈ കോഴ്സിനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |