തിരുവനന്തപുരം: 2017ൽ എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവയ്ക്കാനിടയാക്കിയ ഫോൺവിളിക്കേസിൽ ക്രൈംബ്രാഞ്ച് ഇതുവരെ കുറ്റപത്രം നൽകിയില്ല. നാലു വർഷം കഴിഞ്ഞിട്ടും ശബ്ദരേഖയുടെ ഫോറൻസിക് പരിശോധനാ ഫലം കിട്ടിയില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്
. 2017ൽ കോളിളക്കമുണ്ടാക്കിയ ഫോൺ വിളി വിവാദത്തിന് പിന്നാലെ ശശീന്ദ്രൻ രാജി വച്ചെങ്കിലും സർക്കാർ ജുഡിഷ്യൽ, ക്രൈം ബ്രാഞ്ച് അന്വേഷണങ്ങൾ പ്രഖ്യാപിച്ചു. ശശീന്ദ്രനെ കുരുക്കാൻ ഫോൺ വിളിച്ച മാധ്യമ പ്രവർത്തക, ആ സംഭാഷണം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നായിരുന്നു ക്രൈം ബ്രാഞ്ച് കേസ്. ശബ്ദം തന്റേതല്ലെന്നായിരുന്നു ശശീന്ദ്റന്റെ വാദം. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ചാനൽ സിഇഒ അടക്കം അഞ്ച് മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലലടച്ചു. ഫോൺ വിളിച്ച സ്ത്രീയെ കണ്ടെത്താൻ പോലുമായിട്ടില്ല. ചാനലിൽ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടറും ഉപകരണങ്ങളും, ഫോൺ സംഭാഷണവും ഫോറൻസിക് ലാബിലേക്ക് പരിശോധനക്ക് അയച്ചെങ്കിലും ഫലം ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
ഫോറൻസിക് പരിശോധനയിൽ ശബ്ദം ശശീന്ദ്രന്റേതാണെന്ന് പുറത്തുവന്നാൽ അത് വീണ്ടും മന്ത്രിക്ക് തലവേദനയാകുമെന്നതിനാൽ റിപ്പോർട്ട് വൈകിപ്പിക്കുകയാണെന്നും ആക്ഷേപമുണ്ട്. ഫോറൻസിക് പരിശോധനാ ഫലം കിട്ടാത്തതിനാലാണ് ,ജുഡിഷ്യൽ അന്വേഷണം നടത്തിയ ആന്റണി കമ്മിഷൻ മന്ത്രിക്ക് ക്ലീൻചിറ്റ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |